ചെങ്ങന്നൂർ : തരിശ് കിടക്കുന്ന പുലിയൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് തിങ്കളാമുറ്റം ചെറുകോട്ട പാടശേഖരത്തിൽ 6 ലക്ഷം രൂപ മുടക്കി വെള്ളമെത്തിക്കാനുള്ള നീക്കത്തിൽ ദുരൂഹതയെന്ന് കർഷകർ. പാടശേഖര സമിതിയോ കർഷകരോ ആവശ്യപ്പെടാതെയാണ് കനാലിന്റെ നവീകരണം നടത്തുന്നത്. പമ്പാ ജലസേചന പദ്ധതിയുടെ ഭാഗമായി തിങ്കളാമുറ്റം - ഓർക്കോട് സബ് കനാലിന്റെ നവീകരണമാണ് രണ്ടു ദിവസം മുൻപ് ആരംഭിച്ചത്. പണികൾ ആരംഭിച്ച ശേഷമാണ് കർഷകർ കാര്യങ്ങളറിഞ്ഞത്. കൃഷിയില്ലാത്ത പാടത്തേക്ക് വെളളമെത്തിക്കുന്നത് എന്തിനാണെന്ന് ഇനിയും വ്യക്തമായിട്ടില്ല.
പണികൾ അപേക്ഷയുടെ അടിസ്ഥാനത്തിൽ
അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പണികൾ നടത്തുന്നതെന്ന് ജലസേചന വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ പാടശേഖരത്തിലെ കർഷകനല്ലാത്ത ആളുടെ പേരിലുള്ളതാണ് അപേക്ഷയെന്നാണ് കർഷകർ അറിയിച്ചത്. പാടശേഖരത്തിന് സമീപത്തായി പ്രധാന ചാലുള്ളപ്പോൾ സബ് കനാൽ നവീകരണം ആരോപണങ്ങൾക്ക് കാരണമാകുകയാണ്. അഞ്ചു ഏക്കർ വിസ്തൃതിയിൽ വെള്ളം നിറഞ്ഞു കിടക്കുന്ന ഓർക്കോട് ചാലിന്റെ ചുറ്റും കിടക്കുന്ന പ്രദേശത്തെ പാടശേഖരങ്ങളിൽ ഒരു വർഷം മുൻപ് കൃഷിയുടെ പേരിൽ നിലമൊരുക്കൽ നടത്തിയിരുന്നു. ചെളിവാരലിൽ പണികൾ ഒതുങ്ങി. വിത നടത്താനും കഴിഞ്ഞില്ല.
പരാതി നൽകി
പി.ഐ.പി കനാലിനെ മാത്രം ആശ്രയിച്ചു കൃഷിയിറക്കുന്ന പ്രധാന പാടശേഖരങ്ങളിൽ പോലും വെള്ളം കിട്ടാൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് കൃഷിയില്ലാത്ത പാടശേഖരത്തിലേക്ക് ദ്രുതഗതിയിൽ കനാൽ നവീകരണം നടത്തുന്നത്. ചെറുകോട്ട പാടശേഖരത്തിലെ കർഷകർ ജലസേചന വകുപ്പ് ചീഫ് എൻജിനിയർക്ക് പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |