ആലപ്പുഴ: സംവിധായകൻ പത്മരാജന്റെ സിനിമയിലൂടെയാണ് മധു കൈനകരി മലയാള സിനിമയുടെ പടി കയറിയത്.
തോപ്പിൽ ഭാസിയുടെ മകൻ അജയനാണ് മധു കൈനകരിയെ അദ്ദേഹത്തിന് പരിചയപ്പെടുത്തിയത്.
വഴിയമ്പലത്തിനുശേഷം അടുത്ത ചിത്രത്തിന്റെ ആലോചനയിലായിരുന്നു അന്ന് പത്മരാജൻ. കട്ടക്ക് ദൂരദർശനിലായിരുന്നു മധുവിന് അപ്പോൾ ജോലി. ഒരു ദിവസം ഒരു കത്തു വന്നു, 'പത്മരാജന്റെ അടുത്ത പടം മധു എഡിറ്റ് ചെയ്യണം- സ്‌നേഹപൂർവം അജയൻ". ഒട്ടും വൈകാതെ അവധിയെടുത്ത് തിരുവനന്തപുരത്തെത്തി. ഒരിടത്ത് ഒരു ഫയൽവാന്റെ തിരക്കിലായിരുന്നു പത്മരാജൻ. തന്നെപ്പോലെ താടി നീട്ടി വളർത്തിയ ചെറുപ്പക്കാരൻ എഡിറ്ററെ അദ്ദേഹത്തിന് ബോധിച്ചു. അതുകൊണ്ടുതന്നെ കള്ളൻ പവിത്രൻ എന്ന സിനിമയെടുത്തപ്പോൾ രണ്ടാമതൊരു എഡിറ്ററെ ആലോചിക്കേണ്ടി വന്നില്ല.
നവംബറിന്റെ നഷ്ടം, കൂടെവിടെ തുടങ്ങിയ സിനിമകളിലും മധു പത്മരാജനൊപ്പം ചേർന്നു. ദൂരദർശനിലേക്ക് മടങ്ങാതെ തരമില്ലെന്നായപ്പോൾ പത്മരാജനുമായുള്ള എഡിറ്റിംഗ് കൂട്ട് 'കൂടെവിടെ"യിൽ നിന്നു.
കൈനകരി കണിയാംതറ വീട്ടിലെ പി. മധുസൂദനൻ പിള്ളയുടെ പേര് എഡിറ്റ് ചെയ്‌ത് മധു കൈനകരിയാക്കിയത് സിനിമയാണ്. ചെറുപ്പത്തിൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിക്കാനായിരുന്നു തീരുമാനം. അഭിനയിക്കാൻ പഠിക്കേണ്ടതുണ്ടോ എന്ന അച്ഛന്റെ ചോദ്യം തിരുമാനം മാറ്റിച്ചു. അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അപേക്ഷ വാങ്ങിയത് അച്ഛനായിരുന്നു. കുഞ്ചാക്കോയുടെ ഭാര്യ വഴി കത്തു വാങ്ങി മദ്രാസിലെത്തി. അഡയാറിൽ ആ വർഷം എഡിറ്റിംഗ് പഠനത്തിന് ചേർന്നു. എഡിറ്റിംഗ് പഠിച്ചാൽ സിനിമ മൊത്തം പഠിക്കാമെന്ന് പറഞ്ഞത് അച്ഛന്റെ ബന്ധുവായ ഡോ. എസ്.കെ. നായരായിരുന്നു. ആ ബന്ധത്തിലൂടെ പരിചയപ്പെട്ട നടൻ മധുവിനടുത്ത് കോഴ്‌സ് കഴിഞ്ഞപ്പോൾ എത്തി. പി.ആർ. ചന്ദ്രന്റെ കാമം ക്രോധം മോഹം, അക്കൽദാമ എന്നീ നാടകങ്ങൾ സിനിമയാക്കാൻ ഒരുങ്ങുകയായിരുന്നു മധു. മൈസൂരിലെ ലൊക്കേഷനിലേക്ക് മധു കൈനകരിയേയും അദ്ദേഹം കൂട്ടി.
ഈ സമയം ദൂരദർശനിൽ സ്ഥിര നിയമനം കിട്ടി. 2012ൽ എഡിറ്റ് സൂപ്പർവൈസറായി വിരമിച്ചു. നടൻ മധു സംവിധാനം ചെയ്‌ത മിനിയിലും, സംസ്‌കാർ എന്ന ഒറിയ സിനിമയിലും എഡിറ്ററായി. ദൂരദർശനു വേണ്ടി ശബരിമല മകരവിളക്ക് വീഡിയോ ആദ്യമായി എഡിറ്റ് ചെയ്‌തതും മധുവായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |