യുക്രെയിനിൽ ആക്രമണം അവസാനിപ്പിക്കില്ല, ഉക്രൈനെ കീഴടക്കുക എന്നതല്ലാതെ മറ്റൊരു സ്വപ്നവും നിലവിൽ റഷ്യയ്ക്കില്ലെന്ന് തുറന്നു പറഞ്ഞു കഴിഞ്ഞു റഷ്യ. യുക്രെന്റെ അടിസ്ഥാന സൗകര്യങ്ങൾ ഇനിയും തകർത്ത് തരിപ്പണം ആക്കുമെന്ന് ദൃഢപ്രതിജ്ഞ എടുത്തിരിക്കുകയാണ് പുട്ടിൻ. ഉക്രൈനിൽ ആക്രമണങ്ങൾ ഒഴിവാക്കാനാകില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഉറപ്പിച്ച് പറഞ്ഞു കഴിഞ്ഞു. യുക്രെനിൽ യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യൻ പ്രസിഡന്റ് ആഗ്രഹിച്ചാൽ അദ്ദേഹവുമായി യുക്രെയിൻ വിഷയത്തിൽ ചർച്ചയ്ക്ക് തയാറാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞതിന് പിന്നാലെയാണ് പുട്ടിന്റെ കുറിക്ക് കൊളളുന്ന ഈ മറുപടി. ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് പുട്ടിന്റെ പ്രതികരണം. പുട്ടിന്റെ മറുപടി പുറത്ത് വന്നതിന് പിന്നാലെ, യുക്രെയിനിൽ തങ്ങളുടെ സൈനിക നടപടി തുടരുമെന്ന് ക്രെംലിൻ വക്താവ് ഡിമിട്രി പെസ്‌കൊവ് ബൈഡനുള്ള മറുപടിയായി പറഞ്ഞു. യുദ്ധം മൂർഛിക്കുന്ന ഈ സാഹചര്യത്തിൽ ആക്രമണങ്ങളുടെ കാഠിന്യം ഊട്ടി ഉറപ്പിക്കുന്ന ചില കണക്കുകളും പുറത്തു വരുന്നുണ്ട്. റഷ്യൻ ആക്രമണത്തിൽ ഇതുവരെ 13000 സൈനികരുടെ ജീവൻ നഷ്ടമായതായിട്ടാണ് യുക്രൈൻ അറിയിച്ചിരിക്കുന്നത്.
യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്‌കിയുടെ ഉപദേശകൻ മൈഖൈലോ പോഡോലിയാക് ആണ് കണക്കുകൾ വെളിപ്പെടുത്തിയത്. പതിനായിരത്തോളം യുക്രൈൻ സൈനികർ കൊല്ലപ്പെട്ടതായി നേരത്തെ അമേരിക്ക വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇക്കാര്യം യുക്രൈൻ സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. യുദ്ധം ആരംഭിച്ചതിന് ശേഷം ഏകദേശം 100,000 റഷ്യൻ സൈനികരും 100,000 യുക്രൈൻ സൈനികരും കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട് എന്നായിരുന്നു കഴിഞ്ഞ മാസം മുതിർന്ന യുഎസ് ജനറൽ മാർക്ക് മില്ലി പറഞ്ഞത്. യുക്രൈനിൽ നിരവധി സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂറോപ്യൻ യൂണിയൻ കമ്മീഷൻ മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞത് യുക്രൈനിൽ 20000 സാധാരണക്കാർ കൊല്ലപ്പെട്ടുവെന്നായിരുന്നു. ഈ കണക്ക് യുറോപ്യൻ യൂണിയൻ തിരുത്തിയിട്ടില്ല. യുദ്ധം കടുപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ, ആരോപണ പ്രത്യാരോപണങ്ങളുടെ പെരുമഴയാണ്. ഏറ്റവും ഒടുവിൽ ആയുധങ്ങൾ നൽകിയും സൈനികരെ പരിശീലിപ്പിച്ചും യുഎസും നാറ്റോ സഖ്യവും യുക്രെയ്ൻ യുദ്ധത്തിൽ നേരിട്ട് ഇടപെടുന്നതായി റഷ്യ ആരോപിച്ചിട്ടുണ്ട്. ബ്രിട്ടൻ, ജർമനി, ഇറ്റലി രാജ്യങ്ങൾ യുക്രെയ്ന് ആയുധങ്ങൾ നൽകുന്നതിനൊപ്പം തന്നെ സൈന്യത്തിനു പരിശീലനവും നൽകുന്നുണ്ട്. യുദ്ധം നീട്ടിക്കൊണ്ടു പോകാൻ ഇത്തരത്തിലുള്ള പാശ്ചാത്യ ഇടപെടലുകൾ കാരണമായെന്നും റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്‌റോവ് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാൻ ചർച്ചയ്ക്കു തയാറാണ്. ചർച്ചയ്ക്കു നേതൃത്വം നൽകില്ല, എല്ലാവരെയും ശ്രവിക്കാൻ റഷ്യ സന്നദ്ധമാണ് ലാവ്രോവ് വ്യക്തമാക്കി. യുക്രെയ്നിലെ വൈദ്യുതി കേന്ദ്രങ്ങൾക്കു നേരേ റഷ്യ നടത്തിയ ആക്രമണം ലക്ഷക്കണക്കിന് ആളുകളെ ഇരുട്ടിലാക്കിയെന്നും ലവ്‌റോവ് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ഉക്രൈനിൽ റഷ്യ ചെയ്തതൊക്കെ കാണണമെങ്കിൽ യുദ്ധമുഖത്തേക്ക് വരൂ എന്ന് മസ്‌കിനെ കഴിഞ്ഞ ദിവസം സെലൻസ്‌കി വെല്ലുവിളിച്ചിരുന്നു. അതി കഠിനമായ പീഢനങ്ങളാണ് യുക്രെനിൽ റഷ്യ കാട്ടി കൂട്ടുന്നത് അത്രയും. റഷ്യൻ സൈന്യം യുക്രെയിൻ സ്ത്രീകൾക്കു നേരെ പീഡനങ്ങൾ നടത്തുന്നെന്നും അതിന് റഷ്യൻ സൈനികരുടെ ഭാര്യമാരുടെ പിന്തുണയുണ്ട് എന്നുമുള്ള ആരോപണങ്ങളുമായി യുക്രെയിൻ പ്രസ്ഡന്റ് വൊളോഡിമിർ സെലൻസ്‌കിയുടെ ഭാര്യ ഒലീന സെലൻസ്‌കയും രംഗത്ത് എത്തി ഇരുന്നു. ആധിപത്യം സ്ഥാപിക്കാനുള്ള ഏറ്റവും ക്രൂരമായ മാർഗമാണ് പീഡനം എന്നും ആർക്കും സുരക്ഷിതത്വം ഇല്ലാത്ത സാഹചര്യം ആണെന്നും, ഇതൊരു യുദ്ധക്കുറ്റമായി കാണണമെന്നും ശിക്ഷ നൽകണമെന്നും അവർ പറഞ്ഞു. ഉക്രൈന്റെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് കൊണ്ട് യുദ്ധം പൊടിപൊടിക്കുന്നതിനാൽ, നാറ്റോ സഖ്യകക്ഷികൾ കൂടുതൽ ആയുധങ്ങളും വൈദ്യുതിയും മറ്റും പുനഃസ്ഥാപിക്കാനുള്ള ഉപകരണങ്ങളും ഉക്രൈന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |