കൊല്ലങ്കോട്: മുതലമട വെള്ളാരംകടവ് കിണ്ണത്ത് മൊക്കിലിറങ്ങിയ കാട്ടാനയെ എട്ടുമണിക്കൂറിന്റെ പരിശ്രമത്തിനൊടുവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ഉൾക്കാട്ടിലേക്ക് തുരത്തിവിട്ടു. കഴിഞ്ഞ ദിവസം വെള്ളാരം കടവിൽ ഇറങ്ങിയ കാട്ടാന സമീപത്തുള്ള മാവിൻ തോട്ടത്തിലും തെങ്ങ്, വാഴ, കവുങ്ങ് എന്നിവ വ്യാപകമായി നശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചയോട് റാപ്പിഡ് ഫോഴ്സ്, വനം വകുപ്പ് ജീവനക്കാർ, കാട്ടാനയെ നാട്ടിൽ നിന്നും തുരത്തിവിട്ടെങ്കിലും രാത്രി വീണ്ടും മാന്തോപ്പിലും ജനവാസ മേഖലയിലേക്കും ഇറങ്ങുകയായിരുന്നു. ഇന്നലെ രാവിലെ ആടുമേയ്ക്കാൻ പോയവരാണ് വെള്ളാരംകടവ് കിണ്ണത്ത് മൊക്ക് പള്ളിക്ക് സമീപത്ത് ചുള്ളിയാർ ഡാമിൽ കാട്ടാനയെ കണ്ടത്.
കണ്ണത്ത് മൊക്ക് പുഴയുടെ ഇടതൂർന്ന് നിൽക്കുന്ന ചെടികൾക്കിടയിൽ നിലയുറപ്പിച്ച ആന ചുള്ളിയാർ ഡാമിലിറങ്ങിയതോടെ വനം വകുപ്പിനെ ഏറെ ആശങ്കയിലാക്കി. രാവിലെ പത്തുമണി മുതൽ വെള്ളത്തിൽ നിന്നും കയറ്റാനുള്ള ശ്രമത്തിലായിരുന്നു. പടക്കം പൊട്ടിച്ച് വിരട്ടിയതോടെ വൈകീട്ട് മൂന്ന് മണിയോടെ ചെടികൾക്കിടയിൽ നിന്ന് ആന കയറിവന്നു. തുടർന്ന് വെള്ളാരംകടവ് റോഡിലേക്ക് പാഞ്ഞുകയറി. സമീപത്തുള്ള വീടുകൾക്ക് നേരെ വരാനൊരുങ്ങിയെങ്കിലും വനം വകുപ്പ് ജീവനക്കാർ പടക്കംപൊട്ടിച്ച് തുരത്തി. കൊല്ലങ്കോട് വനം വകുപ്പ് ജീവനക്കാർ രാത്രിയിലും ഈ മേഖലയിൽ ക്യാമ്പ് ചെയ്തും പട്രോളിംഗ് നടത്തിയും നിരീക്ഷണം നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |