കൊച്ചി: വാഹനം ഓടിച്ചയാളുടെ ശരീരത്തിൽ ലഹരിമരുന്ന് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയാൽ ലഹരി കടത്തിന് വാഹനം ഉപയോഗിച്ചെന്നു പറയാനാവില്ലെന്നു ഹൈക്കോടതി. വാഹനത്തിൽ യാത്ര ചെയ്തയാളുടെ ശരീരത്തിൽ ലഹരി മരുന്ന് രഹസ്യമായി ഒളിപ്പിച്ചിരുന്നെന്നാണ് ഇത്തരം സാഹചര്യത്തിൽ കണക്കാക്കേണ്ടതെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി. തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് കാറുടമ കുന്നംകുളം സ്വദേശി സി.സി. വിത്സൻ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. വാഹനം കണ്ടുകെട്ടാനുള്ള എറണാകുളം പ്രത്യേക കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. ഒരു ലക്ഷം രൂപയുടെ ബോണ്ടിലും സമാന തുകയ്ക്കുള്ള രണ്ട് ആൾജാമ്യത്തിലും കാർ വിട്ടുകൊടുക്കാൻ സിംഗിൾബെഞ്ച് പ്രത്യേക കോടതിക്ക് നിർദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |