തിരുവനന്തപുരം: വിഴിഞ്ഞത്തെ സംഘർഷവുമായി ബന്ധപ്പെട്ട് സമവായ നീക്കവുമായി സി.പി.എമ്മും, പാർട്ടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോയുമായി കൂടിക്കാഴ്‌ച നടത്തി. തുറമുഖത്തിനായി സി.പി,എം പ്രചാരണ ജാഥ സംഘടിപ്പിക്കുന്നതിനിടെയാണ് പാർട്ടി സമവായ നീക്കവുമായി രംഗത്തെത്തിയത്. മലങ്കര ആർച്ച് ബിഷപ്പ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാബാവയുടെ നേതൃത്വത്തിൽ മദ്ധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായാണ് അനുരഞ്ജന ശ്രമം നടക്കുന്നത്. പാളയം ഇമാമും ഗുരുരത്നം ജ്ഞാനതപസ്വിയും നേരത്തെ സമരസമിതി ജനറൽ കൺവീനർ യൂജിൻപെരേരയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം വിഴിഞ്ഞത്ത് ക്രമസമാധാന പാലനത്തിന് കേന്ദ്രസേന ആവശ്യമില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ കേന്ദ്രസേനയ്ക്ക് അനുകൂലമായി നിലപാടെടുത്ത സർക്കാരാണ് ചുവടുമാറ്റിയത്. എന്നാൽ കോടതിയുടെ നിർദ്ദേശപ്രകാരം കേന്ദ്രസേന വന്നാൽ എതിർക്കില്ലെന്നും സർക്കാർ വ്യക്തമാക്കുന്നു. തുറമുഖ നിർമ്മാണം പൂർണമായി നിറുത്തിവയ്ക്കാൻ ആവശ്യപ്പെടുന്നില്ലെന്നാണ് ഇന്ന് ലത്തീൻ അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ വായിച്ച സർക്കുലറിൽ പറയുന്നത്. നാളെ തുടങ്ങുന്ന കെ.സി.ബി,സി ശീതകാല സമ്മേളനത്തിലും വിഴിഞ്ഞം സമരം ചർച്ചയാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |