തിരുവനന്തപുരം: സംസ്ഥാനത്തിലെ ഭരണം നിയന്ത്രിക്കുന്നത് സംഘടിത മതമൗലിക ശക്തികളാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.
ലിംഗ സമത്വ കാമ്പെയിനിന്റെ ഭാഗമായി കുടുംബശ്രീയ്ക്കായി തയ്യാറാക്കിയ പ്രതിജ്ഞ പിൻവലിച്ചെന്ന വാർത്ത പ്രചരിച്ചതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിജ്ഞ പിൻവലിച്ചത് സ്ത്രീവിരുദ്ധവും പിന്തിരിപ്പൻ നയവുമാണ്, വോട്ട് ബാങ്കിനായി സർക്കാർ നവോത്ഥാന മൂല്യങ്ങളെ ചവിട്ടിമെതിക്കുകയാണെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. സ്ത്രീകൾക്കായി ഭരണഘടന ഉറപ്പുവരുത്തിയ തുല്യ അവകാശങ്ങളെയാണ് മതമൗലിക വാദികളുടെ ഭീഷണികൾക്ക് മുൻപിൽ സർക്കാർ അടിയറവ് പറഞ്ഞതെന്നും ബിജെപി നേതാവ് പറഞ്ഞു.
അതേ സമയം ലിംഗ സമത്വ കാമ്പെയിനിന്റെ ഭാഗമായി പ്രതിജ്ഞ പിൻവലിച്ചിട്ടില്ലെന്ന് കുടുംബശ്രീ ഡയറക്ടർ പ്രസ്താവനയിൽ വ്യക്തമാക്കി. കേന്ദ്രാവിഷ്കൃത പദ്ധതിയായ ദേശീയ ഗ്രാമീണ ഉപജീവന മിഷൻ 'നയി ചേതന ' എന്ന പേരിൽ നടത്തുന്ന ദേശീയ ക്യാമ്പയിന്റെ ഭാഗമായി നവംബർ 25 മുതൽ ഡിസംബർ 23വരെ ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കെതിരെയും ലിംഗനീതി ഉറപ്പാക്കുന്നതിനുമായി രാജ്യത്തൊട്ടാകെ അയൽക്കൂട്ടതലം വരെ വിവിധ പരിപാടികൾ നടത്തിവരുന്നതായി പ്രസ്താവനയിൽ പറയുന്നു. .ലിംഗാധിഷ്ഠിത അതിക്രമങ്ങൾ, അതിക്രമങ്ങളെ തിരിച്ചറിയുക, അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തുകയും സഹായം ആവശ്യപ്പെടുകയും ചെയ്യുക. അതിക്രമങ്ങൾക്കെതിരെയുള്ള മുന്നേറ്റങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് നാലാഴ്ച നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ളത്. അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിനുള്ള സാമൂഹ്യ ഉത്തരവാദിത്വം വളർത്തിയെടുക്കുകയും ലിംഗനീതിയിലേക്ക് സമൂഹത്തെ നയിക്കുകയും ചെയ്യുക എന്നതാണ് ഈ കാമ്പെയിനിന്റെ ലക്ഷ്യം .കേരളത്തിൽ ഈ പരിപാടിയുടെ നോഡൽ ഏജൻസി കുടുംബശ്രീയാണ്. നയി ചേതന ജൻഡർ കാമ്പെയിന്റെ ഭാഗമായി തയ്യാറാക്കിയ പ്രതിജ്ഞ പിൻവലിച്ചു എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കുടുംബശ്രീ പ്രതിജ്ഞ പിൻവലിച്ചിട്ടില്ല എന്ന് ഡയറക്ടർ വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |