തൃശൂർ: ശരാശരി കാലവർഷം കടന്ന് കാര്യമായ മഴ ലഭിക്കാതിരുന്ന തുലാവർഷത്തിന്റെ ശേഷിപ്പ് പെയ്‌തൊഴിയുമ്പോൾ, വേനലിലെ വരൾച്ചയും കാർഷികമേഖലയിലെ പ്രതിസന്ധിയും കടുക്കുമെന്ന് സൂചന. വൃശ്ചികത്തിൽ വീശാറുളള കാറ്റ് ഒഴിയുകയും കടുത്ത മഞ്ഞുണ്ടാകുകയും ചെയ്തതോടൊപ്പം അകാലത്തിൽ മഴ പെയ്തത് ഫലവൃക്ഷങ്ങളിൽ കായ് പിടിക്കാതിരിക്കാനും വഴിയൊരുക്കുമെന്നാണ് കാലാവസ്ഥാ ഗവേഷകരുടെ നിഗമനം.
ന്യൂനമർദ്ദം ശക്തമായാൽ വരുംദിവസങ്ങളിൽ തുടർച്ചയായ മഴയുണ്ടാകാം. പക്ഷേ, ഇടിമിന്നലോടു കൂടി രാത്രിയിൽ പെയ്യുന്ന മഴ തുലാമഴയുടെ തുടർച്ച മാത്രമാണെന്നാണ് പൊതവേ വിലയിരുത്തുന്നത്. ഒക്ടോബറിലും നവംബറിലുമാണ് കേരളത്തിൽ തുലാമഴ ശക്തമാകാറുള്ളത്. ഇത്തവണ ഈ രണ്ടു മാസങ്ങളിലും ചുരുക്കം ദിവസങ്ങളിൽ മാത്രമാണ് മഴ പെയ്തത്. മഴ കുറഞ്ഞതോടെ ജില്ലയിലെ പുഴകളിൽ ഒഴുക്ക് നിലച്ചു. ഡാമുകളിൽ ജലനിരപ്പ് താഴ്ന്നു. രണ്ടാംവിള കൃഷിക്ക് ഇത് പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് കർഷകർ പറയുന്നത്. ഒക്ടോബർ - നവംബർ മാസത്തിലെ തുലാമഴയാണ് ഭൂജലസാന്നിദ്ധ്യം ശക്തമാക്കുന്നത്. അതേസമയം, ഈ മാസം അവസാനത്തോടെ കടുത്ത മഞ്ഞുണ്ടാകുമെന്നാണ് നിഗമനം. വേനൽമഴയിൽ പ്രതീക്ഷയുണ്ടെങ്കിലും ഇത് എങ്ങനെ, ഏത് സമയം രൂപപ്പെടുമെന്ന് പ്രവചിക്കാനാവില്ല. തീരെ മഴ ലഭിക്കാത്ത ജനുവരിയിൽ പോലും കഴിഞ്ഞ ഏതാനും വർഷങ്ങളായി മഴ പെയ്തിട്ടുണ്ട്. അത് ഒരേ സമയം ഗുണവും ദോഷവുമാകും.
തുലാസിലായ തുലാമഴ
വൈകിട്ടോടെ ഇരുണ്ടുകൂടുന്ന മഴ മേഘങ്ങളും ഇടിവെട്ടും മിന്നലുമെല്ലാമാണ് തുലാവർഷത്തിന്റെ വരവിനെ സൂചിപ്പിക്കുന്നത്. തമിഴ്നാട്, കേരളം, ആന്ധ്രയുടെ തീരമേഖലകൾ എന്നിവിടങ്ങളിൽ തുലാമഴയെന്ന വടക്കുകിഴക്കൻ മൺസൂൺ ലഭിക്കാറുണ്ട്. എന്നാൽ തുലാമഴയുടെ നേരവും കാലവുമെല്ലാം മാറിയത് കൃഷിയിടങ്ങളെ ഗുരുതരമായി ബാധിക്കുന്നുണ്ട്.
തകിടം മറിക്കുന്ന കാലാവസ്ഥ:
പഠനഗവേഷണങ്ങളില്ല
കാർഷിമേഖലയെയാണ് ഗുരുതരമായി കാലാവസ്ഥാവ് യതിയാനം ബാധിക്കുന്നത്. എന്നാൽ മാവിനെയും പ്ലാവിനെയും കശുമാവിനെയുമെല്ലാം ഇത് എത്രത്തോളം ഗുരുതരമായി പോയ വർഷങ്ങളിലും ഈയാണ്ടിലും ബാധിക്കുന്നുണ്ട് എന്നതിന് ശാസ്ത്രീയമായ പഠനഗവേഷണങ്ങൾ നടക്കുന്നില്ല.
- ഡോ. ഗോപകുമാർ ചോലയിൽ, കാലാവസ്ഥാ ഗവേഷകൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |