SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.11 AM IST

ഡി.സി.സികൾക്ക് വഴങ്ങാതെ തരൂർ: കോൺഗ്രസിൽ വീണ്ടും പുകച്ചിൽ

shashi-tharoor-and-congre

■ യു.ഡി.എഫിൽ അസ്വസ്ഥത

തിരുവനന്തപുരം: പാർട്ടിക്കപ്പുറത്തേക്ക് വളരുന്ന പിന്തുണയിലൂടെ കിട്ടുന്ന രാഷ്ട്രീയ

നേട്ടത്തിൽ ശശി തരൂർ എം.പി തെക്കൻ ജില്ലകളിൽ പര്യടനം പുനരാരംഭിച്ചതോടെ, സംസ്ഥാന കോൺഗ്രസിൽ തരൂർ തർക്കം വീണ്ടും പുകയുന്നു.

കോട്ടയത്തും പത്തനംതിട്ടയിലും രണ്ട് ദിവസങ്ങളിലായി നടന്ന വിവിധ പരിപാടികൾ അതത് ഡി.സി.സി അദ്ധ്യക്ഷന്മാർ ബഹിഷ്കരിച്ചതോടെയാണ് പാർട്ടിയിൽ വീണ്ടും അസ്വസ്ഥത.

രണ്ട് ജില്ലകളിലും ഡി.സി.സിയെ അറിയിക്കാതെയാണ് തരൂരിന്റെ പര്യടനമെന്നാണ് ഡി.സി.സി നേതൃത്വത്തിന്റെ ആക്ഷേപം. തന്റെ ഓഫീസ് അറിയിച്ചെന്ന് തരൂരും പറയുന്നു.

കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ ആശീർവാദത്തോടെ നടക്കുന്ന തരൂരിന്റെ പര്യടനം തരൂരിനേക്കാൾ മറ്റ് ചില നേതാക്കളുടെ സങ്കുചിത താല്പര്യമാണെന്നാണ് ഔദ്യോഗിക നേതൃത്വത്തിന്റെ വിലയിരുത്തൽ. കോൺഗ്രസിലെ പുതിയ തർക്കം യു.ഡി.എഫിലും അലോസരം സൃഷ്ടിക്കുന്നു.

ജില്ലകളിൽ തരൂർ പങ്കെടുക്കുന്ന പരിപാടികൾ അതത് ഡി.സി.സി നേതൃത്വങ്ങളുമായി ആലോചിച്ചാവണമെന്ന് കെ.പി.സി.സി അച്ചടക്കസമിതി നിർദ്ദേശിച്ചിട്ടും, അത് പാലിക്കപ്പെട്ടില്ലെന്നാണ് കോട്ടയം ഡി.സി.സിയുടെ ആക്ഷേപം. എന്നാൽ വിവിധ പരിപാടികൾക്ക് ക്ഷണം കിട്ടുമ്പോൾ എല്ലാം അറിയിക്കുക അപ്രായോഗികമെന്നാണ് തരൂർ ക്യാമ്പിന്റെ വാദം. അച്ചടക്ക സമിതി അദ്ധ്യക്ഷനെന്ന നിലയ്ക്ക് താൻ നൽകിയ നിർദ്ദേശം പാലിക്കാത്ത പരിപാടിയിൽ പങ്കെടുക്കുന്നതിലെ ഔചിത്യക്കുറവാണ് കോട്ടയത്ത് വിട്ടുനിന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, തിരുവഞ്ചൂരും ഡി.സി.സി അദ്ധ്യക്ഷൻ നാട്ടകം സുരേഷും വിട്ടുനിന്നിട്ടും തരൂരിന്റെ പരിപാടികൾക്ക് വമ്പിച്ച വരവേല്പ് കിട്ടി. ഇത് മനസ്സിലാക്കിയാണ് തരൂരും നേതൃത്വത്തെ പ്രകോപിപ്പിച്ചുള്ള കളികൾക്ക് നിൽക്കുന്നതെന്നാണ് സൂചന. കോട്ടയത്തേതിന്റെ ആവർത്തനമാണ് പത്തനംതിട്ടയിലുമുണ്ടായത്.

വിലപേശൽ തന്ത്രമെന്ന്

ശശി തരൂരിന് മദ്ധ്യവർഗ സമൂഹത്തിനിടയിൽ കിട്ടുന്ന വലിയ സ്വീകാര്യത തിരിച്ചറിഞ്ഞ് കേരളത്തിൽ സജീവമാകണമെന്ന് തരൂരിനോട് പുതിയ സംസ്ഥാന നേതൃത്വം തുടക്കത്തിലേ അഭ്യർത്ഥിച്ചിരുന്നു. വി.ഡി. സതീശൻ പ്രതിപക്ഷനേതാവായി ചുമതലയേറ്റയുടൻ ഡൽഹിയിലെത്തിയാണ് ഈ ആവശ്യമുന്നയിച്ചതെങ്കിലും അന്ന് തരൂർ അനുകൂലിച്ചോ പ്രതികൂലിച്ചോ പ്രതികരിച്ചില്ല. ചിരിച്ചൊഴിഞ്ഞ തരൂർ ഇപ്പോൾ നേതൃത്വത്തെ പ്രകോപിപ്പിച്ച് നടത്തുന്ന നീക്കത്തിന് പിന്നിൽ മറ്റ് ചില നേതാക്കളുടെ വിലപേശൽ തന്ത്രമാണോയെന്നാണ് നേതൃത്വം സംശയിക്കുന്നത്. പരസ്യ വിഴുപ്പലക്കിലൂടെ കാര്യങ്ങൾ വഷളാക്കേണ്ടെന്ന വിലയിരുത്തലിലാണ് ഔദ്യോഗിക നേതൃത്വം. ഇന്ന് നിയമസഭാസമ്മേളനം തുടങ്ങാനിരിക്കെ പ്രത്യേകിച്ചും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SHASHI THAROOR AND CONGRESS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.