അടൂർ: ഉന്നതവിദ്യാഭ്യാസവും തൊഴിലും തേടി വിദേശത്തുപോകുന്ന മലയാളികൾ അയയ്ക്കുന്ന മണി ഓർഡറിലൂടെയാണ് കേരളം ജീവിക്കുന്നതെന്ന് ശശി തരൂർ എം.പി. സാമൂഹിക,ഗവേഷണ സ്ഥാപനമായ അടൂർ തുവയൂർ ബോധിഗ്രാമിന്റെ വാർഷിക സമ്മേളനത്തിൽ യുവഭാരതം-സാമൂഹിക,സാമ്പത്തിക ശാക്തീകരണം എന്ന വിഷയത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലില്ലായ്മ പരിഹരിക്കാൻ വ്യവസായം തുടങ്ങാനോ നിക്ഷേപകർക്ക് അവസരം കൊടുക്കാനോ കേരളം തയാറാകുന്നില്ലെന്നും. പഠിപ്പും അറിവുമുള്ള മലയാളി യുവാക്കൾ വിദേശത്ത് പോയി ജോലി ചെയ്ത് പണം നാട്ടിലേക്ക് അയയ്ക്കുകയാണെന്നും തരൂർ പറഞ്ഞു. സംസ്ഥാനത്ത് 32ലക്ഷം അന്യസംസ്ഥാനക്കാരാണ് ജോലി ചെയ്യുന്നത്. റവന്യു വരവിൽ 2015ൽ കേരളത്തിന്റെ റാങ്ക് പതിനഞ്ചായിരുന്നു. 2019ൽ 28ാം സ്ഥാനത്തായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രത്യാശയുടെ രാഷ്ട്രീയവും വികസനവുമാണ് കേരളത്തിനാവശ്യം. വിദേശത്തു നിന്നുള്ള കുട്ടികൾ കേരളത്തിൽ വന്ന് പഠിക്കുന്ന സാഹചര്യമൊരുക്കണം. ശ്രീനാരായണഗുരുവും അയ്യങ്കാളിയും തുടങ്ങിവച്ച നവോത്ഥാനത്തിന്റെ അടിത്തറയിൽ നിന്നുവേണം കേരളം മുന്നേറാനെന്ന് തരൂർ പറഞ്ഞു. ആന്റോ ആന്റണി എം.പി സമ്മേളനം ഉദ്ഘാടനം ചെയ്തു. ബോധിഗ്രാം സ്ഥാപകൻ ജോൺ ശാമുവേൽ അദ്ധ്യക്ഷനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |