മന്ത്രി എം.ബി രാജേഷ് ഇന്ന് സമരക്കാരുമായി ചർച്ച നടത്തും
തിരുവനന്തപുരം: കത്ത് വിവാദത്തിൽ 28 ദിവസമായി തുടരുന്ന സമരം തീർക്കാൻ നഗരസഭയിൽ പ്രാതിനിധ്യമുള്ള പാർട്ടികളുടെ ജില്ലാ പ്രതിനിധികളെ മന്ത്രി എം.ബി രാജേഷ് ചർച്ചയ്ക്ക് ക്ഷണിച്ചു. ഇന്ന് വൈകിട്ട് നാലിന് സെക്രട്ടേറിയറ്റിൽ മന്ത്രിയുടെ ചേംബറിലാണ് യോഗം.
മേയർ ആര്യ രാജേന്ദ്രനും ഡി.ആർ അനിലും രാജി വയ്ക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇരുവരും പദവിയിൽ തുടർന്നുകൊണ്ട് അന്വേഷണം നടത്തുന്നതിൽ അർത്ഥമില്ലെന്നാണ് വാദം.
ഇന്ന് നിയമസഭ സമ്മേളിക്കുന്ന സാഹചര്യത്തിൽ സർക്കാരിനെതിരെ വിമർശനങ്ങൾ ഉയരുന്നത് ഒഴിവാക്കാനാണ് ചർച്ച. മന്ത്രി വി.ശിവൻകുട്ടിയും ചർച്ചയിൽ പങ്കെടുക്കും. മേയർ ആര്യാ രാജേന്ദ്രൻ പങ്കെടുക്കില്ല.
ചർച്ചയിൽ പങ്കെടുക്കുമെന്ന് ബി.ജെ.പിയും യു.ഡി.എഫും വ്യക്തമാക്കിയിട്ടുണ്ട്. മേയറുടെയും ഡി.ആർ അനിലിന്റെയും രാജിയിൽ കുറഞ്ഞ സമവായം ഇല്ലെന്ന നിലപാടിലാണ് ബി.ജെ.പി. മേയർ മാത്രം രാജിവച്ചാൽ മതിയെന്നാണ് യു.ഡി.എഫ് നിലപാട്. ചർച്ചയിൽ യു.ഡി.എഫ് അൽപ്പം മയമുള്ള സമീപനം സ്വീകരിക്കുമെങ്കിലും ബി.ജെ.പി കിട്ടിയ അവസരം മുതലാക്കും. യു.ഡി.എഫ് പ്രത്യക്ഷ സമരം അവസാനിപ്പിക്കാൻ തയ്യാറാണെങ്കിലും വിഷയം ഇനിയും ആളിക്കത്തിയാൽ സമരം തുടരാനാണ് തീരുമാനം.കത്ത് വിവാദത്തിലെ സമരത്തിൽ ബി.ജെ.പിയും ശ്രദ്ധ നേടിയിട്ടുണ്ട്. മന്ത്രിതല ചർച്ചയിൽ സമവായമുണ്ടായി സമരം അവസാനിപ്പിക്കേണ്ടി വന്നാൽ പാർട്ടിക്ക് ക്ഷീണമാകുമെന്നാണ് വിലയിരുത്തുന്നത്. തുടർ ആലോചനങ്ങൾ നടത്തി സ്വന്തം നില യിൽ പ്രത്യക്ഷ സമരം അവസാനിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |