തിരുവനന്തപുരം: സർക്കാരിന്റെ നിലപാട് വിഴിഞ്ഞം സമരത്തെ സംഘർഷത്തിലേക്ക് നയിച്ചുവെന്ന് കുറ്റപ്പെടുത്തുന്നതിനൊപ്പം സമവായത്തിന് വഴിയൊരുക്കുന്ന അനുനയ വാക്കുകളുമായി സഭയ്‌ക്ക് കീഴിലുള്ള പള്ളികളിൽ ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റൊയുടെ സർക്കുലർ. സമാധാനമാണ് സഭ ആഗ്രഹിക്കുന്നത്. സമരസമിതിയുമായി സമവായത്തിലെത്താൻ മന്ത്രിസഭാ ഉപസമിതി സന്നദ്ധമായില്ല. തുറമുഖ നിർമ്മാണം സ്ഥിരമായി നിറുത്തിവയ്‌ക്കേണ്ടതില്ലെന്നും പഠനത്തിനായി മാത്രം നിറുത്തിയാൽ മതിയെന്നും സർക്കുലറിൽ പറയുന്നു. അക്രമസംഭവങ്ങൾ അരങ്ങേറിയ ദിവസം പൊലീസും ജനങ്ങളും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ സ്റ്റേഷന് എതിർവശത്തുള്ള കെട്ടിടത്തിന്റെ ടെറസിൽ നിന്ന് സ്റ്റേഷൻ ലക്ഷ്യമാക്കി കല്ലേറ് തുടങ്ങിയെന്നാണ് വിശദീകരണം. ഇതോടെ പ്രകോപിതരായ പൊലീസ് സ്ത്രീകളെയടക്കം മർദ്ദിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്.
അതിജീവന സമരത്തിന്റെ മുൻനിരയിലുള്ളവരെ തീവ്രവാദികളായും രാജ്യദ്രോഹികളായും മുദ്രകുത്തുന്ന സർക്കാർ സമീപനമാണ് പ്രകോപനമുണ്ടാക്കിയത്. സർക്കാരിന്റെ നിസ്സംഗ മനോഭാവം പ്രതിഷേധാർഹമാണ്. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. അതിനാൽ ആവശ്യങ്ങൾ അംഗീകരിക്കപ്പെടുന്നതുവരെ സമരം തുടരുമെന്നും സർക്കുലറിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |