കോഴിക്കോട്: വിഴിഞ്ഞത്ത് ക്രമസമാധാന പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ കേന്ദ്രസേന ആവശ്യമില്ലെന്നും എന്നാൽ നിർമ്മാണ കമ്പനി കേന്ദ്രസേന വേണമെന്ന് പറഞ്ഞതിൽ തെറ്റില്ലെന്നും തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. നിർമ്മാണ കമ്പനിയുടെ കോടാനുകോടി വസ്തുവകകൾ സംരക്ഷിക്കേണ്ടത് അവരുടെ ആവശ്യമാണ്. ക്രമസമാധാന വിഷയത്തിൽ ഒരു ഘട്ടത്തിലും മറ്റാരുടെയും സഹായം കേരളത്തിന് ആവശ്യമില്ല. എന്നാൽ,
കേന്ദ്രസർക്കാരിന് കൂടി പങ്കാളിത്തമുള്ള പദ്ധതിയിൽ കേന്ദ്രസേനയുടെ സുരക്ഷ കൂടി വേണമെന്ന ആവശ്യം ന്യായമാണ്.
പദ്ധതി നിറുത്തിവെയ്ക്കണമെന്ന ആവശ്യം ബുദ്ധിയുള്ളവർക്ക് പറയാൻ പറ്റുന്ന കാര്യമല്ല. പൊതുജനങ്ങളുടെ കോടാനുകോടി രൂപ പദ്ധതിയ്ക്കായി നിക്ഷേപിച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും നിക്ഷേപിച്ച പണം ആരുടെയും സ്വകാര്യസ്വത്തല്ല. അത് ഉപയോഗിച്ച് നാടിന്റെ പുരോഗതി ഉണ്ടാക്കുകയും പദ്ധതി പൂർത്തീകരിക്കുകയുമാണ് ചെയ്യേണ്ടത്. പദ്ധറി നിറുത്തിവെയ്ക്കുക എന്നത് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമാണ്. സമരസമിതി ഉന്നയിച്ച ആവശ്യങ്ങളിൽ നിന്ന് അവർ അല്പം പിന്നോട്ടുപോവുകയും സർക്കാർ മുന്നോട്ടുവരികയും ചെയ്താൽ തീരാവുന്ന പ്രശ്നങ്ങൾ മാത്രമേയുള്ളൂ. പദ്ധതി നിറുത്തിവെച്ചുള്ള പഠനം വേണ്ട. എല്ലാ ആറ് മാസവും അവിടെയുള്ള സ്ഥിതിവിവര കണക്കുകൾ വ്യക്തമാക്കുന്ന തരത്തിൽ ഉന്നതതല സംഘത്തിന്റെ പഠനം നടക്കുന്നുണ്ട്. അതിന്റെ റിപ്പോർട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്കും ലത്തീൻ കത്തോലിക്കാസഭയ്ക്കും അത് വിശദീകരിച്ച് നൽകാം. റിപ്പോർട്ടുകൾ സുതാര്യമാണ്. ഒരുപഠനത്തിലും പദ്ധതി നിർമാണം കൊണ്ട് പ്രശ്നമുണ്ടെന്ന തരത്തിലുള്ള സൂചന ഇല്ല.
വിഴിഞ്ഞം സമരത്തിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടോ എന്നതിൽ അന്വേഷണ റിപ്പോർട്ട് വന്ന ശേഷം പ്രതികരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |