തഴവ: മർദ്ദനമേറ്റ വൃദ്ധ മരിച്ച കേസിൽ മരുമകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തഴവ കുതിരപ്പന്തി അരീപ്പുറത്ത് വീട്ടിൽ (ഐശ്വര്യ) രാജമ്മയാണ് (78) മരിച്ചത്. കേസിൽ മരുമകൻ വിശ്വനാഥപിള്ളയാണ് പൊലീസ് കസ്റ്റഡിയിലായത്.
കഴിഞ്ഞ നവംബർ 27 നാണ് കേസിന് ആസ്പദമായ സംഭവം. പൊലീസ് പറയുന്നത്: തഴവ മുല്ലശേരി ജംഗ്ഷന് തെക്ക് ചെട്ടിയാന്തറ വീടിന് സമീപം മകൾക്കൊപ്പം വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു രാജമ്മ. മദ്യപിച്ചെത്തിയ വിശ്വനാഥൻപിള്ള മകളെ മർദ്ദിക്കുന്നത് കണ്ട് തടയാൻ ശ്രമിക്കുന്നതിനിടയിലാണ് പരിക്കേറ്റത്. അവശനിലയിലായ രാജമ്മയെ വിവരമറിഞ്ഞെത്തിയ ഇളയ മകളും മരുമകനും ചേർന്ന് പാരിപ്പള്ളി മെഡിക്കൽ കോളെജിലെത്തിച്ചെങ്കിലും കഴിഞ്ഞ വെള്ളിയാഴ്ച മരിച്ചു. പോസ്റ്റ്മോർട്ടത്തിൽ ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റെന്ന റിപ്പോർട്ടിനെ തുടർന്ന് കരുനാഗപ്പള്ളി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സെക്യൂരിറ്റി ജീവനക്കാരനായ മരുമകനെ കസ്റ്റഡിയിലെടുത്തത്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |