പ്രീ ക്വാർട്ടറിൽ പോളണ്ടിനെ 3-1ന് കീഴടക്കി ഫ്രാൻസ്
എംബാപ്പെയ്ക്ക് രണ്ടുഗോൾ ,ഒളിവർ ജിറൂദിന് ഒരു ഗോൾ
ദോഹ : ലോക ചാമ്പ്യന്മാരുടെ നിലവാരത്തിനൊത്ത പ്രകടനം കാഴ്ചവച്ച ഫ്രാൻസ് പ്രീ ക്വാർട്ടറിലെ പോളണ്ടിന്റെ വെല്ലുവിളി മറികടന്ന് ലോകകപ്പ് ക്വാർട്ടർ ഫൈനലിലെത്തി. അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഫ്രാൻസിന്റെ വിജയം. 44-ാം മിനിട്ടിൽ ഒളിവർ ജിറൂദാണ് ആദ്യഗോൾ സ്കോർ ചെയ്തത്.74-ാം മിനിട്ടിലും 90-ാം മിനിട്ടിലുമാണ് എംബാപ്പെ സ്കോർ ചെയ്തത്. അവസാന സമയത്ത് കിട്ടിയ പെനാൽറ്റി റീ കിക്കിലൂടെ റോബർട്ട് ലെവാൻഡോവ്സ്കി പോളണ്ടിന്റെ ആശ്വാസഗോൾ നേടി.
അന്റോയ്ൻ ഗ്രീസ്മാൻ,ഡെംബെലെ തുടങ്ങിയവരുടെ മികച്ച ആസൂത്രണവും കളിനീക്കങ്ങളുമാണ് ജിറൂദിന്റെയും എംബാപ്പെയുടെയും ഗോളുകൾക്ക് വഴിയൊരുക്കിയത്. എംബാപ്പെയുടെ പാസാണ് ജിറൂദ് ആദ്യ ഗോളാക്കി മാറ്റിയത്. ഡെംബെലെയുടെയും തുറാമkന്റെയും പാസുകളാണ് എംബാപ്പെ ഗോളാക്കിയത്.
52 ഗോളുകളുമായി ഒളിവർ ജിറൂദ് ഫ്രാൻസിന്റെ ആൾടൈം ടോപ് ഗോൾ സ്കോററായി മാറി. തകർത്തത് തിയറി ഒൻറിയുടെ റെക്കാഡാണ്.
5 ഗോളുകളുമായി എംബാപ്പെ ഈ ലോകകപ്പിലെ ടോപ് സ്കോറർ ആയിമാറി. കഴിഞ്ഞ ലോകകപ്പിൽ എംബാപ്പെ നാലുഗോളുകൾ നേടിയിരുന്നു.
ഫോട്ടോ ക്യാപ്ഷൻ : പോളണ്ടിനെതിരായ ലോകകപ്പ് പ്രീ ക്വാർട്ടർ മത്സരത്തിൽ ഫ്രാൻസിനായി ആദ്യ ഗോൾ നേടിയ ഒളിവർ ജിറൂദിന്റെ ആഹ്ളാദപ്രകടനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |