അർജന്റീനയും ഹോളണ്ടും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ വെള്ളിയാഴ്ച
2-1
പ്രീ ക്വാർട്ടറിൽ അർജന്റീന ഓസ്ട്രേലിയയെ മറികടന്ന സ്കോർ
3-1
ഹോളണ്ട് പ്രീ ക്വാർട്ടറിൽ അമേരിക്കയെ തോൽപ്പിച്ച സ്കോർ
ദോഹ : അപ്രതീക്ഷിതമായ ആദ്യ തോൽവിയുടെ ചാരത്തിൽ നിന്ന് കനലുകൾ ഉൗതിക്കാച്ചി ഉയിർത്തെണീറ്റ അർജന്റീന പ്രീ ക്വാർട്ടറിലും വിജയാരവമുയർത്തി അവസാന എട്ടിലേക്ക് കാലെടുത്തവയ്ക്കുമ്പോൾ ഭയക്കണം ; അവിടെ കാത്തിരിക്കുന്നത് ഹോളണ്ടാണ്. ഫൈനലിലെത്തിയ മൂന്ന് തവണയും കപ്പുയർത്താതെ പോകേണ്ടിവന്നെങ്കിലും ഇത്തവണത്തെ ഹോളണ്ട് വ്യത്യസ്തരാണ്. തോൽവി അറിയാതെ പ്രാഥമിക ഘട്ടം കടന്ന ചുരുക്കം ടീമുകളിൽ ഒന്നായ അവർ പ്രീ ക്വാർട്ടറിൽ അമേരിക്കൻ ടീമിനെ അറബിക്കടലിൽ തള്ളിയാണ് അർജന്റീനയ്ക്ക് എതിരായ അങ്കത്തിന് കുറിയെടുത്തിരിക്കുന്നത്.
മെസി വിസ്മയവുമായി
അർജന്റീന
ഓസ്ട്രേലിയയ്ക്ക് എതിരായ പ്രീ ക്വാർട്ടർ മത്സരത്തിൽ ഇടയ്ക്കൊന്ന് വിറച്ചെങ്കിലും ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് ആധികാരികമായി വിജയിച്ചാണ് അർജന്റീനയുടെ മുന്നേറ്റം. മുപ്പത്തിയഞ്ചാം മിനിട്ടിൽ തനിക്ക് മാത്രം സാദ്ധ്യമാകുന്ന ചാരുതയോടെ മെസി നേടിയ ഗോളിന് അർജന്റീന മുന്നിലെത്തി. 57-ാം മിനിട്ടിൽ ഗോളി മാറ്റ് റയാന്റെ ഗുരുതരമായ പിഴവ് മുതലെടുത്ത് ജൂലിയൻ അൽവാരസ് രണ്ടാം ഗോളും നേടി. വലയിലാക്കി. മെക്സിക്കോയ്ക്കെതിരേ ഗോൾ നേടിയിരുന്ന എൻസോ ഫെർണാണ്ടസിന്റെ ശരീരത്ത് തട്ടിയാണ് അർജന്റീനയെ ഞെട്ടിച്ച സെൽഫ് ഗോൾ പിറന്നത്.ഇതോടെ ഒരുഗോൾ കൂടി തിരിച്ചടിക്കാൻ അർജന്റീന കഠിന പരിശ്രമം നടത്തി. ലൗട്ടാറോ മാർട്ടിനസ് ഏതാനും അവസരങ്ങൾ പാഴാക്കിയിരുന്നില്ലെങ്കിൽ അർജന്റീനയുടെ വിജയം ഇതിലും വലിയ മാർജിനിൽ ആവുമായിരുന്നു. അവസാന സമയത്ത് ഓസ്ട്രേലിയൻ താരം ക്വോളിന്റെ ഒരു ഷോട്ട് തടഞ്ഞ ഗോളി മാർട്ടിനെസും അർജന്റീനയുടെ വിജയത്തിന് മാറ്റുകൂട്ടി.
പരിക്ക്മൂലം ഏൻജൽ ഡി മരിയയെ ഒഴിവാക്കിയാണ് അർജന്റീന കളി തുടങ്ങിയത്. തുടക്കം മുതൽ അർജന്റീന ആക്രമിച്ച് കളിക്കാൻ ശ്രമിച്ചപ്പോൾ ആ മുന്നേറ്റങ്ങളെ ഓസ്‌ട്രേലിയ ശാരീരികമായാണ് നേരിട്ടത്. ആദ്യ സമയത്ത് പന്ത് അധികവും കൈവശം വെച്ചത് അർജന്റീനയാണ്. എന്നാൽ തങ്ങളുടെ ഫൈനൽ തേഡിലേക്ക് കളിയെത്താതിരിക്കാൻ ഓസ്ട്രേലിയക്കാർ ശരിക്കും അദ്ധ്വാനിച്ചു. എന്നാൽ മെസി ഗോൾ നേടിയതോടെ അർജന്റീനക്കാർ പതിവുപോലെ ട്രാക്കിലേക്ക് വന്നു. രണ്ടാം പകുതിയിൽ ലീഡ് ഉയർത്തിയ അർജന്റീന അൽപ്പമൊന്ന് വേഗംകുറച്ചപ്പോൾ അപ്രതീക്ഷിതമായി സെൽഫ് ഗോൾ ഓസ്ട്രേലിയയ്ക്ക് ആവേശം പകർന്നു. തുടർന്ന് പകരക്കാരനായി ഇറങ്ങിയ ഗുഡ്‌വിനിലൂടെ ചില മുന്നേറ്റങ്ങൾ അവർ നടത്തിയെങ്കിലും അർജന്റീനാ പ്രതിരോധം അവസരത്തിനൊത്തുയർന്ന് കളി വിട്ടുകൊടുക്കാതെ സൂക്ഷിച്ചു.
ഗോളുകൾ ഇങ്ങനെ
1-0
35-ാം മിനിട്ട്
ലയണൽ മെസി
വിരസമായി നീങ്ങിയ കളി ആവേശക്കൊടുമുടിയിലേക്ക് ഉയരുന്നതിന് വഴിയൊരുക്കിയത് മെസിയുടെ ഗോളാണ്. ആരാധകരെയും ഓസ്‌ട്രേലിയയെയും വിസ്മയിപ്പിച്ചഗോളായിരുന്നു ഇത് . മാക് അലിസ്റ്ററുടെ പാസ് സ്വീകരിച്ച ഒാട്ടമെൻഡി പന്ത് മെസിയ്ക്ക് കൈമാറി. മൂന്ന് പ്രതിരോധതാരങ്ങൾക്കിടയിലൂടെയാണ് മെസി പന്ത് വലയിലേക്ക് അടിച്ചിട്ടത്. ഈ ലോകകപ്പിലെ ഏറ്റവും മനോഹരമായ ഗോളുകളിലൊന്നായിരുന്നു ഇത്. മെസിയുടെ ഒൻപതാം ലോകകപ്പ് ഗോളാണിത്. ലോകകപ്പ് നോക്കൗട്ട് റൗണ്ടിലെ സൂപ്പർ താരത്തിന്റെ ആദ്യ ഗോളുമാണിത്.
2-0
57-ാം മിനിട്ട്
ജൂലിയാൻ അൽവാരസ്
ഓസ്‌ട്രേലിയൻ നായകനും ഗോൾ കീപ്പറുമായ മാത്യു റയാന്റെ പിഴവിൽ നിന്നാണ് ഗോൾ പിറന്നത്. ഓസീസ് പ്രതിരോധതാരം റോവ്‌ലസ് നൽകി ബാക്ക് പാസ് ക്ലിയർ ചെയ്യാൻ റയാൻ വൈകിയതോടെ തക്കം പാർത്തുനിന്ന് പന്ത് റാഞ്ചിയ അൽവാരസ് പോസ്റ്റിലേക്ക് ചെത്തിയിട്ടു .
2-1
77-ാം മിനിട്ട്
എൻസോ (സെൽഫ്)
ഓസ്‌ട്രേലിയയുടെ ക്രെയ്ഗ് ഗുഡ്‌വിന്റെ 25 വാര അകലെനിന്നുള്ള ലോംഗ്റേഞ്ചർ ലിസാൻഡ്രോ മാർട്ടിനസിന്റെ മുഖത്ത് തട്ടി വലയിൽ കയറുകയായിരുന്നു. ഈ ഷോട്ട് നോക്കി നില്‍ക്കാനേ ഗോൾകീപ്പർ മാർട്ടിനെസ്സിന് സാധിച്ചുള്ളൂ.നേരത്തേ മാർട്ടിനസ് തട്ടിയകറ്റിയ പന്താണ് ഗുഡ്‌വിൻ വീണ്ടും വലയിലേക്ക് തൊടുത്തത്.
മറഡോണയെ കടന്ന് മെസി
9
ഓസ്ട്രേലിയയ്ക്ക് എതിരായ ഗോളോടെ മെസി ഇതിഹാസതാരം മറഡോണയുടെ ലോകകപ്പ് ഗോൾനേട്ടം മറികടന്നു. മറഡോണ ലോകകപ്പിൽ എട്ട് ഗോളുകളാണ് നേടിയത്.
10 ഗോളുകൾ നേടിയ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയാണ് ലോകകപ്പിലെ അർജന്റീനയുടെ ടോപ് സ്കോററർ
പ്രൊഫഷണൽ കരിയറിലെ 1000-ാമത്തെ മത്സരത്തിലാണ് മെസ്സിയുടെ ഈ നേട്ടം.
ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിൽ മെസി ഗോൾ നേടുന്നത് ഇതാദ്യം. 2014ൽ ഫൈനലിലെത്തിയെങ്കിലും ഗ്രൂപ്പ് റൗണ്ടിന് ശേഷം ഗോൾ നേടാൻ മെസിക്ക് കഴിഞ്ഞിരുന്നില്ല.
ഗോൾ മറഡോണയ്ക്ക് സമർപ്പിച്ച് മെസി
ഓസ്ട്രേലിയയ്ക്ക് എതിരായ തന്റെ ഗോൾ മെസി സമർപ്പിച്ചത് ഇതിഹാസ താരം ഡീഗോ മറഡോണയ്ക്കാണ്. കൈകളുകർത്തി ആകാശത്തേക്ക് പ്രാർത്ഥനാപൂർവം നോക്കിയായിരുന്നു മെസിയുടെ സമർപ്പണം.
ഇത് എന്റെ ആയിരാമത്തെ മത്സരമാണെന്ന് കളിക്കാനിറങ്ങുന്നതിന് മുമ്പാണ് അറിഞ്ഞത്. ഞാൻ ഈ നിമിഷത്തിൽ ജീവിക്കുന്ന ആളാണ്.കടന്നുപോകുന്ന ഓരോ നിമിഷവും ആഘോഷിക്കുന്നു.പ്രീ ക്വാർട്ടറിൽ വിജയിച്ചതിലും ലോകകപ്പിൽ ഒരു ചുവടുകൂടി വയ്ക്കാനായതിലും സന്തോഷമുണ്ട്.
- ലയണൽ മെസി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |