കൊച്ചി: ഉന്നമിട്ട വരുമാനവും മറികടന്ന് കുതിക്കാൻ ഇന്ത്യൻ റെയിൽവേ. നടപ്പു സാമ്പത്തികവർഷം (2022-23) യാത്രാ ടിക്കറ്റ് വില്പനയിൽ നിന്ന് 58,000 കോടി രൂപയുടെ വരുമാനമാണ് റെയിൽവേ ലക്ഷ്യമിടുന്നത്. നടപ്പുവർഷത്തെ ആദ്യ എട്ടുമാസക്കാലയളവിൽ (ഏപ്രിൽ-നവംബർ) തന്നെ 43,324 കോടി രൂപ റെയിൽവേ നേടിക്കഴിഞ്ഞു. മുൻവർഷത്തെ സമാനകാലത്തേക്കാൾ 72 ശതമാനം അധികമാണിത്.
നടപ്പുവർഷം ഇതുവരെ ശരാശരി 5,415.5 കോടി രൂപ പ്രതിമാസം റെയിൽവേ നേടി. ഈ ട്രെൻഡ് തുടർന്നാൽ നടപ്പുവർഷത്തെ ലക്ഷ്യവും കടന്ന് ബഹുദൂരം കുതിക്കാൻ റെയിൽവേക്ക് കഴിയും. 2021-22ൽ റെയിൽവേ നേടിയ യാത്രാ ടിക്കറ്റ് വരുമാനം 39,104 കോടി രൂപയായിരുന്നു. ഇതിനേക്കാൾ 50 ശതമാനം അധികമാണ് നടപ്പുവർഷത്തെ ലക്ഷ്യം.
കൊവിഡ് പ്രതിസന്ധികൾ അയഞ്ഞതും സർവീസുകൾ സാധാരണനിലയിലേക്ക് തിരിച്ചുവരുന്നതുമാണ് റെയിൽവേക്ക് നേട്ടമാകുന്നത്. റിസർവേഷൻ ടിക്കറ്റുകളിൽ നിന്നുള്ള വരുമാനം 22,904 കോടി രൂപയിൽ നിന്ന് 50 ശതമാനം ഉയർന്ന് 34,303 കോടി രൂപയായി. സാധാരണ ടിക്കറ്റുകളിൽ നിന്നുള്ള വരുമാന വളർച്ച 422 ശതമാനമാണ്. 1,728 കോടി രൂപയിൽ നിന്ന് 9,021 കോടി രൂപയായാണ് കുതിപ്പ്.
53.65 കോടിപ്പേരാണ് റിസർവേഷനിൽ യാത്ര ചെയ്‌തത്; വർദ്ധന 10 ശതമാനം. റിസർവേഷൻ ചെയ്യാതെ 352 പേർ ട്രെയിൻ യാത്ര നടത്തി; വർദ്ധന 155 ശതമാനം.
ചരക്കുനീക്കത്തിലും ചാകര
ചരക്കുനീക്കത്തിലും മികച്ച വരുമാനക്കുതിപ്പാണ് നടപ്പുവർഷം ഏപ്രിൽ-നവംബറിൽ റെയിൽവേ നടത്തിയത്. മൊത്തം ചരുക്കുനീക്കം 8 ശതമാനം വർദ്ധിച്ച് 978.72 മില്യൺ ടണ്ണായി. വരുമാനം 16 ശതമാനം ഉയർന്ന് 1.06 ലക്ഷം കോടി രൂപയിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |