ന്യൂഡൽഹി:മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന കോൺഗ്രസ് പ്ലീനറി സമ്മേളനം അടുത്ത ഫെബ്രുവരി രണ്ടാം വാരത്തിൽ ഛത്തീസ്ഗഡിലെ റായ്പൂരിൽ നടക്കും. മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം രൂപീകരിച്ച സ്റ്റിയറിംഗ് കമ്മിറ്റിയുടെ ഇന്നലെ ചേർന്ന ആദ്യ യോഗത്തിലാണ് തീരുമാനം. പാർട്ടിയുടെ 85-ാമത് പ്ലീനറി സമ്മേളനമാണിതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വമ്പിച്ച പൊതുസമ്മേളനവും നടക്കും.
. ഭാരത് ജോഡോ യാത്രയുടെ വൻ വിജയവും, ലക്ഷക്കണക്കിനാളുകളുടെ പങ്കാളിത്തവും യോഗം ചർച്ച ചെയ്തു. സമൂഹത്തിലെ എല്ലാ വിഭാഗക്കാരും, പ്രത്യേകിച്ച് യുവാക്കൾ, സ്ത്രീകൾ, കർഷകർ, തൊഴിലാളികൾ, ആത്മീയ നേതാക്കൾ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ യാത്രയുടെ ഭാഗമായി.
ഹാത്ത് സെ ഹാത്ത്,ജോഡോ അഭിയാൻ
ഭാരത് ജോഡോ യാത്രയുടെ തുടർച്ചയായി രാജ്യത്തെമ്പാടും ഹാത്ത് സേ ഹാത്ത് ജോഡോ അഭിയാൻ എന്ന വിപുലമായ പ്രചാരണവും, പദയാത്രകളും നടത്തും. ജനവരി 26 മുതൽ രണ്ട് മാസക്കാലം എല്ലാ ഗ്രാമ പഞ്ചായത്തുകളെയും ബൂത്തുകളെയും ഉൾപ്പെടുത്തി ബ്ലോക്ക് തല പദയാത്രയാണിത്. കന്യാകുമാരിയിൽ നിന്നാരംഭിച്ച ജോഡോ യാത്ര 2ജനുവരി 26 നകം പൂർത്തിയാക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേഷ് പറഞ്ഞു. ഡിസംബർ 24 ന് യാത്ര ഡൽഹിയിൽ പ്രവേശിക്കും.
പൊതു വിഷയങ്ങളിൽഇടപെടണം :ഖാർഗെ
ജനറൽ സെക്രട്ടറിമാർ മുതൽ താഴെ തട്ടിലുള്ള അംഗങ്ങൾ വരെ സ്വന്തം ഉത്തരവാദിത്വം നിറവേറ്റുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തണമെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. പത്ത് ദിവസമെങ്കിലും തങ്ങൾക്ക് ചുമതലയുള്ള സ്ഥലങ്ങളിൽ തുടർച്ചയായി നിന്ന് പ്രവർത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. പൊതു വിഷയങ്ങളിൽ താഴെത്തട്ടിൽ ഇടപെടൽ ശക്തമാക്കണം. ലോക്സഭാ തിരഞ്ഞെടുപ്പിനായി എന്ത് ആസൂത്രണമാണ് താഴെത്തട്ടിൽ നടക്കുന്നതെന്ന്പരിശോധിക്കണം. . സംഘടന ശക്തിപ്പെടുത്താൻ സ്വീകരിച്ച നടപടികളെക്കുറിച്ച് ഒരു മാസത്തിനുള്ളിൽ നേതൃത്വത്തിലുള്ളവർ ഒരു മാസത്തിനുള്ളിൽ അറിയിക്കണം. ജോഡോ യാത്ര രാജസ്ഥാനിൽ പര്യടനം നടത്തുന്നതിനാൽ രാഹുൽ ഗാന്ധി യോഗത്തിൽ പങ്കെടുത്തില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |