@ ഇന്നലെ മാത്രം മൂന്ന് സ്വർണം, മീറ്റ് റെക്കാഡ്
തിരുവനന്തപുരം: അഖില അനു പാർവണ.... വരുന്നു മത്സരിക്കുന്നു ഗോൾഡ് അടിക്കുന്നു റിപ്പീറ്റ്...64ാമത് സ്‌കൂൾ കായികമേളയിൽ കാസർകോടിന്റെ മെഡൽ നേട്ടത്തിൽ നിർണായകമായത് ഈ മൂവർ സംഘത്തിന്റെ പ്രകടനമായിരുന്നു. സബ് ജൂനിയർ അണ്ടർ 14 പെൺകുട്ടികളുടെ ഡിസ്‌കസ് ത്രോയിൽ ആദ്യദിനം സ്വർണം നേടിയ പാർവണ ഇന്നലെ നടന്ന സബ് ജൂനിയർ ഷോട്ട് പുട്ടിൽ മീറ്റ് റെക്കാഡോടെയാണ് സ്വർണ നേട്ടം ആവർത്തിച്ചത്. 10.11 എറിഞ്ഞാണ് നേട്ടം സ്വന്തം പേരിലാക്കിയത്. ചെറുവത്തൂരിലെ കെ.സി ത്രോസിലെ തന്നെ ഹെനിൻ എലിസബത്ത് 2019ൽ സ്ഥാപിച്ച 9.54 റെക്കാഡാണ് ഫൈനലിലെ ആദ്യ ഏറിൽ തന്നെ പാർവണ പഴങ്കതയാക്കിത്. പിന്നാലെ സ്വന്തം റെക്കാഡ് തിരുത്തിയുള്ള പ്രകടനങ്ങളായിരുന്നു പാർവണയുടേത്. 9.76,9.58,10.11 എന്നിങ്ങനെയായിരുന്നു പ്രധാന ഏറുകൾ. സീനിയർ പെൺകുട്ടികളുടെ ഡിസ്‌കസ് ത്രോയിൽ ആദ്യ ദിനം മീറ്റ് റെക്കോഡോടെ സ്വർണമണിഞ്ഞ
അഖില രാജു ഇന്നലെ സീനിയർ പെൺകുട്ടികളുടെ ഷോട്ട് പുട്ടിലും സ്വർണം എറിഞ്ഞിട്ടു. 14.43 മീറ്റർ ദൂരം താണ്ടിയായിരുന്നു ചീമേനി ജി.എച്ച്.എസ്.എസിലെ താരത്തിന്റെ മെഡൽ നേട്ടം. ആദ്യ ദിനം മീറ്റ് റെക്കാഡിനെ മറികടക്കുന്ന പ്രകടനവുമായി ജൂനിയർ ഗേൾസിന്റെ ഷോട്ട് പുട്ടിൽ സ്വർണം നേടിയ അനുപ്രിയ വി.എസ് ഇന്നലെയും ജൂനിയർ ഗേൾസിന്റെ ഡിസ്‌കസ് ത്രോയിലൂടെ സുവർണ നേട്ടം ആവർത്തിച്ചു. ചെറിയ ദൂരത്തിലാണ് മീറ്റ് റെക്കാഡ് കൈവിട്ടു പോയത്. 36.43 മീറ്റർ ദൂരം കുറിച്ചാണ് അനുപ്രിയയുടെ മെഡൽ നേട്ടം. എളമ്പച്ചി ജി.സി.എസ്.എച്ച്.എസ്.എസ് വിദ്യാർത്ഥിനിയാണ്.
കെ.സി ത്രോസിന് മെഡൽ കൊയ്ത്ത്
ആദ്യ ദിനത്തിലെ മൂന്ന് സ്വർണത്തിനും വെള്ളിയ്ക്കുമൊപ്പം ഇന്നലെ മൂന്ന് സ്വർണം കൂടി നേടി മെഡൽ നേട്ടം ഏഴാക്കി കെ.സി ഗിരീഷ് കുമാറിന്റെ ശിഷ്യർ. പരിശീലകൻ ഗിരീഷ് കുമാറിന്റെ മകൻ സർവൻ ഉൾപ്പെടെ ആറ് പേരടങ്ങുന്ന സംഘമാണ് കെ.സി ത്രോസിൽ നിന്ന് മീറ്റിൽ പങ്കെടുക്കാനെത്തിയത്. ഇതിൽ ഇതുവരെ കളത്തിലെത്തിയ നാല് പേരും മെഡൽ നേടി. മറ്റ് രണ്ട് പേരും മികച്ച പ്രകടനത്തിലൂടെ മെഡൽ നേട്ടം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ധ്യാപകൻ.ഡിസ്‌കസ് ത്രോ ഷോട്ട് പുട്ട് വിഭാഗങ്ങളിലെ 1993, 1994 സ്‌കൂൾ മേളയിലെ ചാമ്പ്യനായിരുന്നു പരിശീലകൻ ഗിരീഷ് കുമാർ. 1999 മുതൽ 2006 വരെ അമച്വർ അത്ലറ്റിക് മീറ്റ് സംസ്ഥാന ചാമ്പ്യനുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |