മോസ്കോ : റഷ്യയിലെ വടക്കൻ കോകാസസ് മേഖലയിലെ കാസ്പിയൻ കടൽ തീരത്ത് വംശനാശ ഭീഷണി നേരിടുന്ന 1,700 സീലുകൾ ജീവനറ്റ് കരയ്ക്കടിഞ്ഞു. ലോകത്തെ ഏറ്റവും വലിയ തടാകമായ കാസ്പിയൻ കടലിൽ മാത്രം കണ്ടുവരുന്ന കാസ്പിയൻ സീലുകളാണ് ചത്ത് കരയ്ക്കടിഞ്ഞത്.
ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഒഫ് നേച്ചർ ഇവയെ 2008ൽ വംശനാശം നേരിടുന്ന സ്പീഷീസുകൾ ഉൾപ്പെടുന്ന റെഡ് ലിസ്റ്റിലേക്ക് ചേർത്തിരുന്നു. സീലുകളുടെ മരണ കാരണം വ്യക്തമല്ല. ഇനിയും സീലുകളെ ജീവനറ്റ നിലയിൽ കണ്ടെത്തിയേക്കുമെന്നാണ് അധികൃതർ പറയുന്നത്. സീലുകളുടെ മരണ കാരണം കണ്ടെത്താൻ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ പരിശോധനകൾ ആരംഭിച്ചു. വേട്ടയാടപ്പെട്ടതല്ലെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ മാസം, കസഖ്സ്ഥാനിലെ കാസ്പിയൻ കടൽ തീരത്ത് 140ലേറെ സീലുകൾ ചത്ത് കരയ്ക്കടിഞ്ഞിരുന്നു. റഷ്യ, കസഖ്സ്ഥാൻ, തുർക്ക്‌മെനിസ്ഥാൻ, അസർബൈജാൻ, ഇറാൻ എന്നീ അഞ്ച് രാജ്യങ്ങളാൽ ചുറ്റപ്പെട്ട കാസ്പിയൻ കടലിലെ സീലുകളുടെ എണ്ണം വേട്ടയാടൽ മൂലം കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ഗണ്യമായി കുറയുകയാണ്. 20ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പത്ത് ലക്ഷത്തിലേറെയുണ്ടായിരുന്ന കാസ്പിയൻ സീലുകൾ ഇന്ന് 68,000ത്തോളം മാത്രമാണെന്ന് ഗവേഷകർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |