SignIn
Kerala Kaumudi Online
Saturday, 20 April 2024 8.21 AM IST

കൊവിഡ് മനുഷ്യ നിർമ്മിതമെന്ന ആരോപണവുമായി ഗവേഷകൻ

covid

ന്യൂയോർക്ക് : കൊവിഡ് 19 മഹാമാരിക്ക് കാരണമായ കൊറോണ വൈറസ് അഥവാ സാർസ്കോവ് - 2 (SARS-CoV-2) മനുഷ്യ നിർമ്മിതമെന്ന് വീണ്ടും ആരോപണം. ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയുമായി സമ്പർക്കം പുലർത്തിയിരുന്ന ഒരു ഗവേഷകനാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

കൊവിഡ് 19ന് കാരണമായ വൈറസ് ലാബിൽ നിർമ്മിച്ചതാണെന്നും അവിടെ നിന്ന് ചോർന്നതാണെന്നും ന്യൂയോർക്ക് ആസ്ഥാനമായുള്ള ഒരു ഗവേഷണ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ആൻഡ്രൂ ഹഫ് എന്ന ഗവേഷകൻ പറയുന്നു. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷം അമേരിക്കൻ ഇന്റലിജൻസിന് സംഭവിച്ച ഏറ്റവും വലിയ വീഴ്ചയാണിതെന്നും ആൻഡ്രൂ കുറ്റപ്പെടുത്തി.

കൊവിഡ് ആരംഭിച്ച നാൾ മുതൽ വുഹാൻ ലാബ് സംശയനിഴലിലാണ്. എന്നാൽ വൈറസിന് ലാബുമായി ബന്ധമില്ലെന്ന് ചൈനീസ് സർക്കാർ ആവർത്തിച്ചിരുന്നു. ' ദ ട്രൂത്ത് എബൗട്ട് വുഹാൻ " എന്ന തന്റെ പുതിയ പുസ്തകത്തിലാണ് ആൻഡ്രൂവിന്റെ വെളിപ്പെടുത്തൽ. ചൈനയിൽ കൊറോണ വൈറസ് പഠനങ്ങൾക്ക് യു.എസ് നടത്തിയ ഫണ്ടിംഗിന്റെ ഫലം കൂടിയാണ് മഹാമാരിയെന്നും ഇയാൾ പറയുന്നു.

വുഹാൻ ലാബിലെ സുരക്ഷാ പിഴവാണ് വൈറസ് ചോർച്ചയിലേക്ക് നയിച്ചതെന്നും ഇയാൾ തന്റെ പുസ്തകത്തിൽ പറയുന്നു. വുഹാൻ ലാബിൽ നിന്ന് പുറന്തള്ളിയ മാലിന്യത്തിലൂടെയോ വൈറസ് ബാധിക്കപ്പെട്ട ലാബ് ജീവനക്കാരിലൂടെയോ ആകാം വൈറസ് പുറത്ത് കടന്നതെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.

2014 - 2016 കാലയളവിൽ ആൻഡ്രൂ ജോലി ചെയ്തിരുന്ന ന്യൂയോർക്കിലെ സ്ഥാപനം വവ്വാലുകളിലെ വിവിധ കൊറോണ വൈറസുകളെ പറ്റി പഠനം നടത്തിയിരുന്നു. യു.എസിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഒഫ് ഹെൽത്ത് ഈ ഗവേഷണങ്ങൾക്ക് ധനസഹായം നൽകിയിരുന്നു. വുഹാൻ ലാബുമായി ഈ സ്ഥാപനത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു.

വവ്വാലുകളിലെ കൊറോണ വൈറസുകളെ മറ്റ് സ്പീഷീസുകളെ ആക്രമിക്കുന്ന തരത്തിൽ മികച്ച രീതിയിൽ ജനിതക എൻജിനിയറിംഗിന് വിധേയമാക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കാനും ഈ സ്ഥാപനം വർഷങ്ങളോളം സഹായം നൽകിയെന്ന് ആൻഡ്രൂ പറയുന്നു.

മഹാമാരിയുടെ ആദ്യ ദിനം തന്നെ സത്യം ചൈനയ്ക്കറിയാമായിരുന്നെന്നും അപകടമായ ബയോടെക്നോളജി ചൈനയ്ക്ക് കൈമാറിയതിന് യു.എസും ഉത്തരവാദിയാണെന്നും മിഷിഗൺ സ്വദേശിയായ ആൻഡ്രൂ ഒരു ബ്രിട്ടീഷ് മാദ്ധ്യമത്തോട് പറഞ്ഞു.

അതേ സമയം, കൊവിഡ് മനുഷ്യ നിർമ്മിതമാണെന്നതിന് ഇതുവരെ തെളിവുകളൊന്നും ശാസ്ത്രലോകത്തിന് കണ്ടെത്താനായിട്ടില്ല. നിലവിലെ നിഗമന പ്രകാരം വൈറസ് വവ്വാലിൽ നിന്നും ഒരു അജ്ഞാത ജീവി സ്പീഷീസ് വഴി മനുഷ്യരിലേക്കെത്തിയെന്നാണ് കരുതുന്നു.

വുഹാനിലെ സീഫുഡ് മാർക്കറ്റിൽ വില്പ്പനയ്ക്കെത്തിച്ച ഏതെങ്കിലും ജീവികളിൽ നിന്നാകാം വൈറസ് മനുഷ്യരിലേക്ക് കടന്നതെന്നും ചിലർ കരുതുന്നു. ഏതായാലും വൈറസിന്റെ ഉത്ഭവത്തിൽ മനുഷ്യർക്ക് പങ്കുണ്ടെന്ന വാദം ഇതുവരെയുണ്ടായ റിപ്പോർട്ടുകളൊന്നും അംഗീകരിക്കുന്നില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.