കൽപ്പറ്റ: മേപ്പാടി റിപ്പൺ പോത്ത്കാടൻ അബ്ദുള്ള-ഖമറുന്നീസ ദമ്പതികളുടെ മകൾ ഫർസാന (21)യുടെ ദുരൂഹ മരണത്തിൽ ഭർത്താവ് ചൂരൽമല സ്വദേശി പൂക്കാട്ടിൽ അബ്ദുൽ സമദ് (29)നെ സംഭവം നടന്ന് രണ്ടര വർഷത്തിനുശേഷം അറസ്റ്റ് ചെയ്തു. ഗൂഡല്ലൂർ ഡി.വൈ.എസ്.പി മഹേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ചൂരൽമലയിലെ വീട്ടിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്തത്. ഗൂഡല്ലൂർ മുൻസിഫ് കോടതിയുടെ നിർദ്ദേശപ്രകാരം കേസിൽ പുനരന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആത്മഹത്യ പ്രേരണ കുറ്റമാണ് അബ്ദുൽ സമദിന്റെ മേൽ ചുമത്തിയിരിക്കുന്നത്. 2020 ജൂൺ 18നാണ് ഫർസാനയെ ഗൂഡല്ലൂരിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തന്റെ മകൾക്ക് വൈകിയാണെങ്കിലും നീതി ലഭിക്കുമെന്ന് ഉറപ്പാണെന്ന് ഫർസാനയുടെ പിതാവ് അബ്ദുല്ല കൽപ്പറ്റയിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. രണ്ടര വർഷം കഴിഞ്ഞിട്ടും വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പോലും ലഭിച്ചിട്ടില്ല. കേസ് ഒതുക്കി തീർക്കാനുള്ള ഗൂഢ നീക്കങ്ങൾ ശക്തമായി നടക്കുന്നുണ്ടെന്നും അബ്ദുല്ല ആരോപിച്ചു. ഗൂഡല്ലൂരിൽ മൊബൈൽ ഷോപ്പ് നടത്തുകയായിരുന്നു അബ്ദു സമദ്. രണ്ടാം മൈലിൽ വാടകവീട് എടുത്ത് താമസിച്ചു വരികയായിരുന്നു. ഭക്ഷണം പാകം ചെയ്യുന്ന സംബന്ധിച്ച തർക്കത്തെ തുടർന്ന് മുറിയിൽ കയറി വാതിലടച്ചു. പിന്നീട് ഫർസാനയെ മരിച്ച നിലയിൽ കാണുകയായിരുന്നു എന്നാണ് ഭർത്താവിന്റെ മൊഴി. എന്നാൽ തന്റെ മകൾ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകം തന്നെയെന്നുമാണ് പിതാവ് അബ്ദുള്ള ആരോപിക്കുന്നത്.
അബ്ദു സമദിനെ കൂടുതൽ ചോദ്യം ചെയ്താൽ കൃത്യമായ വിവരങ്ങൾ പുറത്തുവരുമെന്നും ഇദേഹം പറയുന്നു. മകൾ മരണപ്പെട്ട ഉടനെ മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് എ.കെ റഫീഖിന്റെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. എന്നാൽ പിന്നീട് ആക്ഷൻ കമ്മിറ്റിയുടെ പ്രവർത്തനം നിശ്ചലമാവുകയായിരുന്നു. അബ്ദുസമദിന്റെ രാഷ്ട്രീയ സ്വാധീനമാണ് ഇതിന് കാരണം. തന്റെ മകൾക്ക് നീതി വാങ്ങി കൊടുക്കുന്നതിനു പകരം കേസ് ഒതുക്കി തീർക്കാനാണ് ചില രാഷ്ട്രീയ നേതാക്കൾ ശ്രമിച്ചതെന്നും അബ്ദുള്ള ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |