തിരൂർ: തിരൂർ നഗരത്തിലെ പ്രധാന റോഡായ റെയിൽവേ ഓവർ ബ്രിഡ്ജ് റോഡിലെ പുതിയ പാലം പണി നടക്കുന്നതിടെ വാട്ടർഅതോറിറ്റിയുടെ പൈപ്പ്‌ലൈൻ പൊട്ടിയുണ്ടായ ചളിക്കുഴിയിൽ ഇരുചക്ര വാഹനം വീണ് വനിതാ കൗൺസിലർ ഐ.പി.സീനത്തിന് പരിക്കേറ്റു. ഇന്നലെ രാവിലെ തിരൂർ മുൻസിപ്പാലിറ്റിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഐ.പി.സീനത്ത് റോഡിലെ ഗതാഗതക്കുരുക്ക് കാരണം ഇരുചക്ര വാഹനം നിർത്താൻ ശ്രമിച്ചെങ്കിലും റോഡിലെ ചളിയിൽ കാൽ വഴുതിവീഴുകയും തൊട്ടടുത്ത് കൂടി സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ കാലിൽ കയറി ഇറങ്ങുകയുമായിരുന്നു. പരിക്കേറ്റ കൗൺസിലറെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാട്ടർ അതോറിറ്റിയുടെ പൈപ്പ് തകർന്നു വെള്ളം ഒഴുകി റോഡ് ചളിക്കുളമായത് അപകടങ്ങൾക്ക് വഴിവയ്ക്കുമെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ കേരളകൗമുദി വാർത്ത നൽകിരുന്നു. ഇതിനു പിന്നാലെ അധികൃതർ പൈപ്പ് ലൈൻ ശരിയാക്കിയെങ്കിലും തകർന്ന് തരിപ്പണമായി കിടക്കുന്ന റോഡിന്റെ ശോചനീയാവസ്ഥ തുടരുകയാണ്. പുതിയ മേൽപാലത്തിന്റെ നിർമ്മാണ പ്രവർത്തി പുരോഗമിക്കുകയാണെങ്കിലും വാഹന ഗതാഗത കുരുക്കിന് പരിഹാരം കാണാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഏതാനും മാസങ്ങൾക്കുള്ളിൽ പാലത്തിന്റെ നിർമ്മാണ പ്രവർത്തി പൂർത്തീകരിച്ച് പാലം ഗതാഗതയോഗ്യമാക്കുമെന്ന് തിരൂർ എം.എൽ.എ കുറുക്കോളി മൊയ്തീൻ കുറച്ചു ദിവസങ്ങൾക്കു മുമ്പ് അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |