ആലപ്പുഴ : പണമില്ലാത്തതിന്റെ പേരിൽ മുടങ്ങുമായിരുന്ന മകളുടെ എം.ബി.ബി.എസ് പഠനം തുടരാൻ അവസരം ഒരുക്കിത്തന്ന കളക്ടർക്ക് നന്ദി പറയാൻ അമ്മയും ബന്ധുക്കളുമെത്തി. സന്തോഷം പങ്കു വയ്ക്കാൻ ഇവർ നൽകിയ ലഡു കളക്ടർ വി.ആർ.കൃഷ്ണതേജ നിറഞ്ഞ മനസോടെ സ്വീകരിച്ചു. ഇന്നലെ കളക്ടറേറ്റിലായിരുന്നു ഈ കൂടിക്കാഴ്ച.
അഡ്മിഷന് മുമ്പായി നൽകേണ്ട 10 ലക്ഷം രൂപ അഡ്മിഷന് ശേഷം നൽകാൻ സാവധാനം ഒരുക്കണമെന്ന അഭ്യർത്ഥനയുമായി ദിവസങ്ങൾക്ക് മുമ്പ് സ്മൃതിലക്ഷ്മി എന്ന വിദ്യാർത്ഥിനി ബന്ധുക്കൾക്കൊപ്പം കളക്ടറെ കാണാനെത്തിയിരുന്നു. മലബാർ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലാണ് സ്മൃതിലക്ഷ്മിക്ക് അഡ്മിഷൻ ലഭിച്ചത് . ഇവരുടെ സാഹചര്യം മനസിലാക്കിയ കളക്ടർ ശ്രമിക്കാമെന്ന വാഗ്ദാനം നൽകി തിരിച്ചയച്ചു. എന്നാൽ, വീട്ടിലെത്തും മുമ്പ് കളക്ടറുടെ വിളിയെത്തി. വീണ്ടും കളക്ടറേറ്റിലെത്തിയ സ്മൃതിയ്ക്ക് കളക്ടർ ആറു ലക്ഷത്തിന്റെ ചെക്ക് കൈമാറി. തുടർന്ന് സോഷ്യൽ മീഡിയ വഴി നടത്തിയ ധസമാഹരണത്തിൽ നാലു ലക്ഷം കൂടി ലഭിച്ചു . സ്മൃതിലക്ഷ്മിയുടെ മാതാവ് മനോഹരിയുടെ കുടുംബമായ വെള്ളിയാകുളം ചിറക്കാട്ട് കുടുംബത്തിന്റെ അഭ്യുദയകാംക്ഷികളുടെ സഹകരണവും പണസമാഹരണത്തിന് ലഭിച്ചു. കയർ തൊഴിലാളി ആയിരുന്ന സ്മൃതിയുടെ പിതാവ് മോഹനൻ . എട്ടു വർഷം മുൻപ് മരിച്ച ശേഷം കൂലിവേല ചെയ്താണ് മനോഹരി മകളെ പഠിപ്പിച്ചത്. സ്മൃതിലക്ഷ്മിയെ അനുജത്തിയായി കണ്ട് എല്ലാ സഹായങ്ങളും നൽകാമെന്ന വാഗ്ദാനവും നൽകിയാണ് ഇന്നലെ കളക്കടർ അമ്മയെ മടക്കി അയച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |