മോസ്കോ : ക്രൈമിയൻ ഉപദ്വീപിനെ റഷ്യയുമായി ബന്ധിപ്പിക്കുന്ന ഭീമൻ റെയിൽ - റോഡ് കടൽപ്പാലമായ കെർച് പാലത്തിൽ സന്ദർശനം നടത്തി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. പുട്ടിൻ പാലം സന്ദർശിക്കുന്ന ദൃശ്യം ഇന്നലെ റഷ്യൻ ദേശീയ മാദ്ധ്യമമാണ് പുറത്തുവിട്ടത്. ഇതാദ്യമായാണ് പുട്ടിൻ യുക്രെയിനിലെ മുൻനിര പോരാട്ട മേഖലയോട് ഏറ്റവും അടുത്തുള്ള പ്രദേശത്ത് സന്ദർശനം നടത്തുന്നത്. യുക്രെയിന്റെ ഭാഗമായിരുന്ന ക്രൈമിയ 2014ലാണ് റഷ്യ പിടിച്ചെടുത്തത്.
ഒക്ടോബർ 8ന് കെർച് പാലത്തിൽ ശക്തമായ സ്‌ഫോടനമുണ്ടാവുകയും പാലത്തിന്റെ ഒരു ഭാഗം കടലിൽ പതിക്കുകയും ചെയ്തിരുന്നു. പാലത്തിലൂടെ കടന്നുപോയ ട്രക്ക് പൊട്ടിത്തെറിച്ചാണ് അപകട കാരണം. എന്നാൽ പാലത്തിന്റെ കേടുപാടുകൾ റഷ്യ നികത്തി. സന്ദർശനത്തിനിടെ പുട്ടിൻ പാലത്തിലൂടെ മേഴ്സിഡെസ് കാറോടിച്ചതിന് പിന്നാലെ പാലം വീണ്ടും ഗതാഗതത്തിന് തുറന്നുകൊടുത്തു. പാലത്തിന്റെ ഒരുഭാഗത്ത് കൂടി നേരത്തെ ഗതാഗതം അനുവദിച്ചിരുന്നു. കെർച് പാലത്തിലെ സ്ഫോടനത്തിന് പിന്നാലെ റഷ്യ യുക്രെയിനിൽ വ്യാപക മിസൈലാക്രമണം നടത്തിയിരുന്നു.
പാലത്തിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് എട്ട് പേരെ റഷ്യയുടെ സുരക്ഷാ ഏജൻസിയായ ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്.എസ്.ബി) കസ്റ്റഡിയിലെടുത്തിരുന്നു. അഞ്ച് റഷ്യക്കാരെയും മൂന്ന് യുക്രെയിൻ, അർമേനിയൻ പൗരന്മാരെയുമാണ് പിടികൂടിയത്. ആക്രമണത്തിന് പിന്നിൽ യുക്രെയിന്റെ സീക്രട്ട് സർവീസാണെന്ന് എഫ്.എസ്.ബി ആരോപിച്ചിരുന്നു. എന്നാൽ യുക്രെയിൻ ഇത് അംഗീകരിച്ചിട്ടില്ല.
യൂറോപ്പിലെ ഏറ്റവും വലുതും തെക്കൻ യുക്രെയിനിലേക്ക് റഷ്യൻ സൈന്യത്തിന് ആയുധങ്ങളും മറ്റും എത്തിക്കാൻ ഉപയോഗിച്ചിരുന്നതുമായ തന്ത്രപ്രധാനമായ കെർച് പാലം 2018ൽ പുട്ടിന്റെ നിർദ്ദേശ പ്രകാരം നിർമ്മിച്ചതാണ്. പുട്ടിൻ തന്നെയാണ് അന്ന് പാലത്തിന്റെ ഉദ്ഘാടനം നിർഹിച്ചതും. ക്രൈമിയ പിടിച്ചെടുത്തതിന്റെ അഭിമാന ചിഹ്നമായാണ് 19 കിലോമീറ്റർ നീളമുള്ള ഈ പാലത്തെ റഷ്യ കാണുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |