കുട്ടനാട് : ചക്കുളത്തമ്മയ്ക്ക് നാളെ പതിനായിരക്കണക്കിന് സ്ത്രീകൾ പൊങ്കാലയർപ്പിക്കും. ഭക്തരെ വരവേൽക്കാനും പൊങ്കാലയുടെ സുഗമമായ നടത്തിപ്പിനും വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. അഷ്ടദ്രവ്യ മഹാഗണപതി ഹോമവും പ്രത്യേക പൂജകളും നടത്തിയ ശേഷം ദേവിയെ പുറത്തേക്ക് എഴുന്നള്ളിക്കുകയും ആനക്കൊട്ടിലിൽ തയ്യാറാക്കിയ പണ്ടാര പൊങ്കാല വാർപ്പിലേക്ക് വെള്ളവും അരിയും ഇട്ട് അടുപ്പിലേക്ക് അഗ്നി പകരുകയും ചെയ്യുന്നതോടെ പൊങ്കാലയ്ക്ക് തുടക്കം കുറിക്കും.
പൊങ്കാലയ്ക്ക് മുന്നോടിയായി നടന്ന നിലവറ ദീപം തെളിക്കലിന് മുഖ്യകാര്യദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരി, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി , കാര്യദർശിമാരായ മണിക്കുട്ടൻ നമ്പൂതിരി, അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി.നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. ജയസൂര്യ നമ്പൂതിരി, അഡ്മിനിസ്ട്രേറ്റർ അഡ്വ.കെ.കെ.ഗോപാലകൃഷ്ണൻ നായർ, അജിത്ത് പിഷാരത്ത്, ഉത്സവക്കമ്മറ്റി പ്രസിഡന്റ് എം.ബി.രാജീവ്, സെക്രട്ടറി സ്വാമിനാഥൻ എന്നിവർ നേതൃത്വം നൽകി .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |