തിരുവനന്തപുരം: വിദ്യാഭ്യാസം, ടൂറിസം, സ്റ്റാർട്ടപ്പ് തുടങ്ങിയ മേഖലകളിൽ കേരളവുമായി സഹകരണത്തിന് മുൻകൈയെടുക്കണമെന്ന് ഫിൻലൻഡിലെ ഇന്ത്യൻ അംബാസഡർ രവീഷ് കുമാറുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.
ഫിൻലൻഡിലുള്ള ഇന്ത്യക്കാരിൽ നല്ലൊരുഭാഗവും മലയാളികളാണ്. ടൂറിസം പ്രോത്സാഹനത്തിന്റെ ഭാഗമായി ഫിൻലൻഡിലെ ഏറ്റവും വലിയ ടൂറിസം ഫെയറിൽ കേരളം പങ്കെടുക്കുന്നതിനാവശ്യമായ കാര്യങ്ങൾ ചെയ്യണമെന്ന് അംബാസിഡർ പറഞ്ഞു.
ഫിൻലൻഡിലെ പ്രധാന ട്രാവൽ ഏജൻസി പ്രതിനിധികൾക്ക് കേരളത്തിലെ ടൂറിസം സാദ്ധ്യതകൾ നേരിട്ട് മനസിലാക്കുന്നതിനാവശ്യമായ നടപടി കൈക്കൊള്ളാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി.
ഇന്ത്യയിലുള്ള 20 ഫിന്നിഷ് കമ്പനികളുമായി ചേർന്ന് തൊഴിലവസരത്തിനും കേരള ഫിൻലാന്റ് ഇന്നവേഷൻ കോറിഡോർ സ്ഥാപിച്ച് സ്റ്റാർട്ട് അപ്പുകൾക്ക് അവസരമൊരുക്കുന്നതിനും അംബാസിഡർ സന്നദ്ധത അറിയിച്ചു.
ഉന്നതവിദ്യാഭ്യാസ രംഗത്ത് ഫിൻലാന്റിലെ സ്ഥാപനങ്ങളുമായി ചേർന്നുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണമെന്നും അംബാസിഡർ പറഞ്ഞു.
സന്ദർശനത്തോടനുബന്ധിച്ച് വിദ്യാഭ്യാസ രംഗത്തുള്ളവരുടെ വർക്കിംഗ് ഗ്രൂപ്പ് തയ്യാറാക്കുന്ന പദ്ധതിയുടെ അടിസ്ഥാനത്തിൽ തുടർപ്രവർത്തനങ്ങൾ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |