ചിറ്റൂർ: ജലദൗർലഭ്യം കാരണം പാടശേഖരങ്ങൾ ഉണക്കുഭീഷണി നേരിടുന്നതിനിടെ കർഷകർക്ക് തിരിച്ചടിയായി ഓലചുരുട്ടി പുഴുവും മഞ്ഞളിപ്പും. നല്ലേപ്പിള്ളി മേഖലയിലെ പാടശേഖരങ്ങളിലാണ് ഓലചുരുട്ടി പുഴുവും മഞ്ഞളിപ്പും വ്യാപകമായത്.
മേഖലയിൽ നേരത്തെ നടീൽ കഴിഞ്ഞ പാടങ്ങളിലാണ് രോഗവ്യാപനം. സി.ആർ, പൊന്മണി, ഉമ എന്നി വിത്തിനങ്ങളാണ് ഇത്തവണ കൃഷി ചെയ്തിട്ടുള്ളത്. രോഗവ്യാപനം നിയന്ത്രിക്കാനായില്ലെങ്കിൽ വിളവ് നശിക്കുമെന്ന് കർഷകർ പറയുന്നു. രോഗ പ്രതിരോധത്തിനായി കീടനാശിനി തളിക്കണമെന്നാണ് കൃഷിവകുപ്പ് അധികൃതരുടെ നിർദ്ദേശം. പക്ഷേ, കീടനാശിനി പ്രയോഗത്തിന് വലിയ ചെലവാകുമെന്ന് ഇടത്തരം ചെറുകിട കർഷകർ വ്യക്തമാക്കുന്നു. പത്ത് ലിറ്റർ കൊള്ളുന്ന ഒരു ടാങ്ക് കീടനാശിനി തളിക്കാൻ മണിക്കൂറിന് 60-70 രൂപയാണ് കൂലി. കീടനാശിനി വിലയും വെള്ളം ഒഴിച്ചുകൊടുക്കുന്ന ആളുടെ കൂലിയും വേറെയാണ്.
നെല്ലളന്ന തുക സപ്ലൈക്കോയിൽ നിന്ന് ലഭിക്കാത്ത സാഹചര്യത്തിൽ സ്വർണം പണയം വച്ചും പണം കടംവാങ്ങിയുമാണ് പലരും കൃഷി ഇറക്കിയത്. വർദ്ധിച്ച ട്രാക്ടർ, ട്രില്ലർ വാടകയ്ക്കും കൂലിക്കും പുറമേയാണ് ഈ പ്രതിസന്ധി.
രോഗപ്രതിരോധത്തിന് വേണ്ട അധിക ചെലവ് കർഷകരെ മാനസികമായും സാമ്പത്തികമായും പ്രതിസന്ധിയിലാക്കി.
-വി.രാജൻ, കർഷകൻ, മൂച്ചിക്കുന്ന് പാടശേഖര സമിതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |