പർദ്ദ വിവാദം അടക്കമുള്ള വസ്ത്രധാരണരീതിക്കെതിരെ ലോകത്തിന്റെ പല കോണുകളിലും എതിർപ്പുകൾ ശക്തമാകുമ്പോൾ പർദ്ദ നമ്മുടെ മുൻ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയെ വെട്ടിലാക്കാൻ ശ്രമിച്ച ഒരു സംഭവമുണ്ട്. അതും ഇന്ത്യയിലല്ല കുവൈറ്റിൽ വച്ച്. അവിടെയാണ് ഇന്ദിരഗാന്ധിയുടെ നയതന്ത്രചാരുതയുടെ ചൂട് കുവൈറ്റും പാശ്ചാത്യ ലോകവും തിരിച്ചറിഞ്ഞത്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലയളവിൽ ഗൾഫ് രാജ്യമായ കുവൈറ്റ് സന്ദർശിച്ചപ്പോൾ ആ നാട്ടിലെ സ്‌ത്രീകളുടെ വസ്‌ത്രധാരണവുമായി ബന്ധപ്പെട്ട ഒരു ചോദ്യം നേരിടേണ്ടിവന്നു. പത്രസമ്മേളനത്തിൽ വിദേശിയായ പത്രലേഖകനാണ് കുവൈറ്റിൽ സ്‌ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന പർദ്ദയാണ് ധരിക്കേണ്ടിവരുന്നതെന്നും കാലഘട്ടത്തിന് അനുസരിച്ച മറ്റ് വസ്‌ത്രങ്ങൾ ധരിക്കാൻ അവരെ അനുവദിക്കേണ്ടതല്ലേ എന്നുമുള്ള ചോദ്യം ഉന്നയിച്ചത്. ചോദ്യത്തിലൂടെ ഇന്ദിരാഗാന്ധിയെ വെട്ടിലാക്കുകയും ഒപ്പം അവിടത്തെ ഭരണകൂടത്തിന് എതിരാക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യമാണ് പത്രലേഖകന് ഉണ്ടായിരുന്നത്. എന്നാൽ ഇന്ദിരാഗാന്ധി വളരെ വിദഗ്ദ്ധമായാണ് ഉത്തരം പറഞ്ഞത്. ഓരോ രാജ്യത്തിനും വ്യത്യസ്തമായ സംസ്‌കാരമാണ് ഉള്ളതെന്നും ആ സംസ്ക്കാരത്തിൽ നിന്നാണ് അവിടത്തെ വസ്‌ത്രധാരണരീതി ഉരുത്തിരിഞ്ഞ് വരുന്നതെന്നും മറ്റൊരു രാജ്യത്തെ പ്രധാനമന്ത്രിയായ താൻ അതിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ല എന്നും ഇന്ദിരാഗാന്ധി പറഞ്ഞു. അത് വളരെ ബുദ്ധിപൂർവമായ ഒരു അഭിപ്രായപ്രകടനമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |