ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്ടർ ഇടപാടിലെ ഇടനിലക്കാരൻ ക്രിസ്റ്റിയൻ മിഷായേൽ വിദേശിയായത് കൊണ്ടു മാത്രം വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കാനാകില്ലെന്ന് സുപ്രീംകോടതി. വിദേശിയായത് കൊണ്ട് മിഷായേലിന് ജാമ്യം നിഷേധിക്കാനാകുമോയെന്നായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ആരാഞ്ഞത്.
കേസിന്റെ അന്വേഷണം തുടങ്ങിയിട്ട് ഒമ്പത് വർഷമായെന്നും സമാനമായ കേസുകളിൽ പ്രതികളായവർക്ക് നേരത്തെ ജാമ്യം ലഭിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മിഷായേൽ ഇതിനകം നാലര വർഷം ജയിലിൽ കഴിഞ്ഞു. ഇത്തരമൊരു കേസിൽ ഇന്ത്യൻ പൗരന് ഇതിനകം ജാമ്യം ലഭിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഉപാധികളോടെയാണെങ്കിലും ജാമ്യം നൽകാവുന്നതല്ലേയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. സി.ബി.ഐ, ഇ.ഡി തുടങ്ങിയ ഏജൻസികളുടെ അന്വേഷണം നേരിടുന്ന മിഷായേലിന്റെ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. വിഷയത്തിൽ സുപ്രീം കോടതിയെ സഹായിക്കാൻ ഒരു നോട്ട് തയ്യാറാക്കി നൽകാൻ സുപ്രീം കോടതി അഭിഭാഷകരെ ചുമതലപ്പെടുത്തി. ജാമ്യാപേക്ഷ 2023 ജനുവരി രണ്ടാം വാരം പരിഗണിക്കും.
അഗസ്റ്റ വെസ്റ്റ് ലാൻഡ് ഹെലികോപ്ടർ ഇടപാട് കേസിൽ പരമാവധി ശിക്ഷ അഞ്ച് വർഷമാണെന്നിരിക്കെ ക്രിസ്റ്റിയൻ മിഷായേൽ ഇതിനകം നാലര വർഷത്തെ ജയിൽവാസം പൂർത്തിയാക്കിയെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ അൽജോ ജോസഫ് ചൂണ്ടിക്കാട്ടി. അഭിഭാഷകരായ എം.എസ്. വിഷ്ണു, ശ്രീറാം പ്രക്കാട്ട് എന്നിവരും മിഷായേലിനായി ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |