ന്യൂഡൽഹി: തൂക്ക് പാലം തകർന്ന് 135 പേരുടെ മരണത്തിനിടയാക്കിയ മോർബിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് 30 കോടി രൂപ ചെലവാക്കിയെന്ന വ്യാജ വാർത്ത ട്വിറ്ററിലൂടെ പുറത്തുവിട്ടതിന് അറസ്റ്റിലായ തൃണമൂൽ ദേശീയ വക്താവ് സാകേത് ഗോഖലെയെ പൊലീസ് രണ്ടു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. അറസ്റ്റ് ബി.ജെ.പി സർക്കാരിന്റെ പ്രതികാര നടപടിയാണെന്ന് തൃണമൂൽ നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി പറഞ്ഞു.
ന്യൂഡൽഹിയിൽ നിന്ന് ജയ്‌പൂരിലേക്കുള്ള യാത്രയ്‌ക്കിടെ ഇന്നലെ പുലർച്ചെയാണ് ഗുജറാത്ത് പൊലീസ് സാകേതിനെ അറസ്റ്റു ചെയ്‌തത്. വിവരാവകാശ നിയമ പ്രകാരമുള്ള അന്വേഷണത്തിൽ 30 കോടി രൂപ ചെലവഴിച്ചെന്ന് തെളിഞ്ഞതായി സാകേത് ട്വീറ്റു ചെയ്‌തിരുന്നു. അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് അഞ്ചു കോടി രൂപയാണ് നൽകിയതെന്ന് ആരോപിച്ച സാകേത് ഗുജറാത്തി സമാചാർ പത്രത്തിന്റെ വാർത്തയും ട്വീറ്റിനൊപ്പം പങ്കുവച്ചു.
കേന്ദ്ര സർക്കാരിന്റെ ഫാക്‌റ്റ് ചെക്ക് വിഭാഗം വാർത്ത തെറ്റാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ട്വീറ്റിനെതിരെ ഗുജറാത്തിലെ ബി.ജെ.പി നേതാവ് അമിത് കോത്താരി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. അങ്ങനെയൊരു വാർത്ത പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് ഗുജറാത്തി സമാചാർ പത്രവും അറിയിച്ചു. ഇതാണ് സാകേതിന്റെ അറസ്റ്റിലേക്ക് നയിച്ചത്.
രാജസ്ഥാൻ പൊലീസിനെ അറിയിക്കാതെയാണ് ജയ്‌പൂർ വിമാനത്താവളത്തിൽ അറസ്റ്റുണ്ടായത്. തുടർന്ന് തൃണമൂൽ നേതാക്കൾ പ്രസ്‌താവനയുമായി രംഗത്തുവന്നിരുന്നു. മുപ്പത്തിയഞ്ചുകാരനായ സാകേത് അടുത്തിടെ ഹൃദയശസ്‌ത്രക്രിയയ്‌ക്ക് വിധേയനായ ആളാണെന്നും അവർ ചൂണ്ടിക്കാട്ടി.
സാകേത് തെറ്റുകാരനല്ലെന്നും അറസ്റ്റ് അപലപനീയമാണെന്നും തൃണമൂൽ നേതാവ് അഭിഷേക് ബാനർജി പറഞ്ഞു. ഇത്തരം ഭീഷണികൾക്ക് തൃണമൂൽ കോൺഗ്രസ് വഴങ്ങില്ല.
സ്വന്തം ലാഭത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഭരണസംവിധാനത്തിനെതിരെ നിർഭയനായി നിലകൊണ്ടത് തെറ്റല്ലെന്നും ബാനർജി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |