SignIn
Kerala Kaumudi Online
Friday, 19 April 2024 10.25 PM IST

സർവീസുമില്ല ഇരുട്ടടിയായി യാത്രക്കൂലി വർദ്ധനവ് 'യാത്രക്കാരുടെ എണ്ണവും കുറയുന്നു'

airport

മട്ടന്നൂർ: പ്രതീക്ഷയുണർത്തിയ തുടക്കമായിരുന്നു കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റേത്. അഞ്ച് വർഷം പിന്നിടുമ്പോൾ സർവീസുകളുടെ കുറവും ഉയർന്ന ടിക്കറ്റ് നിരക്കും യാത്രികരെ പിന്നോട്ടടിപ്പിക്കുന്ന സ്ഥിതിയാണുള്ളത്. ആദ്യഘട്ടത്തിൽ നിന്ന് സർവീസുകൾ വർദ്ധിച്ചിട്ടുണ്ടെങ്കിലും പുതിയ കമ്പനികളൊന്നും ഇവിടേക്ക് എത്തിയിട്ടില്ല.

മിഡിൽ ഈസ്റ്റ്, യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങി കൂടുതൽ സ്ഥലങ്ങളിലേക്കും നിലവിൽ കണ്ണൂരിൽ നിന്ന് സർവീസുകൾ തുടങ്ങിയിട്ടില്ല. സംസ്ഥാനത്തെ മറ്റു വിമാനത്താവളങ്ങളിൽ നിന്ന് വ്യത്യസ്തമായി കണ്ണൂരിൽ നിന്നുള്ള യാത്രാനിരക്ക് ഏറെ വർദ്ധിച്ചതിന് പിന്നിലും സർവീസുകളുടെ കുറവ് തന്നെയാണ്. എയർഇന്ത്യ എക്സ്പ്രസ്,എയർഇന്ത്യ,ഇൻഡിഗോ, ഗോ ഫസ്റ്റ് (ഗോ എയർ) കമ്പനികൾ തന്നെയാണ് ഇപ്പോഴും കണ്ണൂരിൽ നിന്ന് സർവീസ് നടത്തിവരുന്നത്. സ്‌പൈസ് ജെറ്റ്, എയർ വിസ്താര തുടങ്ങിയ കമ്പനികളുമായി കിയാൽ അധികൃതർ പല തവണ ചർച്ചകൾ നടത്തിയെങ്കിലും ഫലപ്രദമായിട്ടില്ല.

നെടുമ്പാശ്ശേരിയുടെ നാലിലൊന്ന്

കഴിഞ്ഞ മാസത്തിൽ കണ്ണൂരിൽ നിന്ന് 438 അന്താരാഷ്ട്ര സർവീസുകൾ നടത്തിയപ്പോൾ കൊച്ചി വിമാനത്താവളത്തിൽ നിന്ന് നടത്തിയത് 1868 സർവീസുകളാണ്. കോഴിക്കോട്ടു നിന്ന് 1159 സർവീസുകളും തിരുവനന്തപുരത്ത് നിന്ന് 949 സർവീസുകളും നടത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം കണ്ണൂരിൽ നിന്ന് 557 ആഭ്യന്തര സർവീസുകൾ നടത്തിയപ്പോൾ കൊച്ചിയിൽ സർവീസുകളുടെ എണ്ണം 2361 ആണ്. സർവീസുകളുടെ എണ്ണത്തിലെ വ്യത്യാസമാണ് ഉയർന്ന ടിക്കറ്റ് നിരക്കിന് പിന്നിലെന്ന് ഈ കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകും. എയർബബിൾ, വന്ദേഭാരത് ക്രമീകരണ പ്രകാരം നടത്തിവന്ന സർവീസുകളിൽ നിന്ന് വേനൽക്കാല ഷെഡ്യൂളിലേക്ക് മാറിയപ്പോൾ പലയിടങ്ങളിലേക്കും കണ്ണൂരിൽ നിന്ന് സർവീസുകൾ കുറഞ്ഞു.

കൊച്ചിയിൽ നിന്ന് പതിനയ്യായിരം; കണ്ണൂരിൽ മുപ്പതിനായിരം വരെ

എന്നാൽ ഇൻഡിഗോയും ഗോ ഫസ്റ്റും ഇപ്പോൾ കൂടുതൽ ഗൾഫ് നാടുകളിലേക്ക് സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ യാത്രക്കാരുള്ള ഷാർജ, ദോഹ സെക്ടറുകളിലേക്ക് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഇപ്പോൾ 18000 മുതൽ 30000 രൂപ വരെ ടിക്കറ്റ് നിരക്കുണ്ട്. എന്നാൽ കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിലേക്ക് ഇത് 15000 വരെ മാത്രമാണ്. ദുബായിലേക്ക് മറ്റു വിമാനത്താവളങ്ങളുടെ ഇരട്ടിയോളമാണ് കണ്ണൂരിൽ നിന്നുള്ള നിരക്ക്. പുതുതായി സർവീസ് തുടങ്ങിയ ദമാമിലേക്ക് 30,000 രൂപയിലധികമാണ് ഈടാക്കുന്നത്.

കാർഗോ കോംപ്ളക്സുണ്ടായിട്ടും

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ചരക്കുനീക്കം തുടങ്ങിയത്. വിപുലമായ സൗകര്യങ്ങളോടു കൂടിയ കാർഗോ കോംപ്ലക്സും മറ്റു സൗകര്യങ്ങളുമുണ്ടെങ്കിലും സർവീസുകളുടെ എണ്ണക്കുറവ് ചരക്കുനീക്കത്തെയും ബാധിച്ചു. കഴിഞ്ഞ മാസം 370 ടൺ ചരക്കാണ് കണ്ണൂർ വിമാനത്താവളം വഴി വിദേശത്തേക്ക് കയറ്റി അയച്ചത്. ആഭ്യന്തര ചരക്കുനീക്കം ഏഴു ടൺ മാത്രവും. കൊച്ചിയിൽ നിന്ന് 4284 ടണ്ണും തിരുവനന്തപുരത്ത് നിന്ന് 1164 ടണ്ണും ചരക്ക് മാർച്ചിൽ വിദേശത്തേക്ക് കയറ്റി അയച്ചിട്ടുണ്ട്. .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.