കണ്ണൂർ: പ്രൈവറ്റ് രജിസ്‌ട്രേഷൻ പ്രവേശന വിജ്ഞാപനം പിൻവലിച്ചതുവഴി കണ്ണൂർ സർവകലാശാല ഇരുട്ടിലാക്കിയത് പതിനായിരക്കണക്കിന് വിദ്യാർത്ഥികളെയും അവരെ പഠിപ്പിക്കുന്ന നൂറുകണക്കിന് അദ്ധ്യാപകരേയും. കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ നിർണായക ഇടപെടൽ നടത്തിയ തങ്ങൾക്കെതിരായ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പാരലൽ കോളേജ് അസോസിയേഷൻ ഭാരവാഹികൾ യൂണിവേഴ്സിറ്റി അധികൃതരെ കണ്ടെങ്കിലും ചർച്ച പരാജയപ്പെട്ടു.
കഴിഞ്ഞ ഒക്ടോബർ പന്ത്രണ്ടിനാണ് പ്രവേശനം അനുവദിച്ച് സർവ്വകലാശാല വിജ്ഞാപനം പുറത്തിറക്കിയത്. നവംബർ ഒന്നുമുതൽ 15 വരെയായിരുന്നു സമയപരിധി. എന്നാൽ മൂന്നിന് വൈകീട്ടോടെ വെബ്സൈറ്റിൽനിന്ന് വിജ്ഞാപനം പിൻവലിച്ചു. പ്രൈവറ്റ് രജിസ്‌ട്രേഷൻ കോഴ്‌സുകൾ തുടങ്ങുന്നതിന് തടസങ്ങളുണ്ടെന്ന് നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് സർവകലാശാലയുടെ പിന്മാറ്റമെന്നാണ് വിവരം.
പിന്നിൽ സർക്കാർ തീരുമാനം
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല നിലവിൽവന്നശേഷം മറ്റു സർവകലാശാലകളിലെ പ്രൈവറ്റ് രജിസ്‌ട്രേഷനും വിദൂരവിദ്യാഭ്യാസവും നിർത്തലാക്കാനുള്ള സർക്കാർ തീരുമാനമാണ് യൂണിവേഴ്സിറ്റി വിജ്ഞാപനം പിൻവലിച്ചതിന് പിന്നിൽ. ഓപ്പൺ സർവകലാശാല നിയമത്തിലെ വകുപ്പ് 72(1) പ്രകാരം സംസ്ഥാനത്തെ മറ്റു സർവകലാശാലകളിൽ വിദൂര വിദ്യാഭ്യാസത്തിലൂടെയോ പ്രൈവറ്റ് രജിസ്‌ട്രേഷനിലൂടെയോ കോഴ്സുകൾ നടത്തുന്നതു പൂർണമായും വിലക്കിയിരുന്നു.എന്നാൽ യു.ജി.സി. അനുമതി ലഭിക്കാത്തതിനാൽ ഓപ്പൺ സർവകലാശാലയിൽ നിലവിലില്ലാത്ത പ്രൈവറ്റ് റജിസ്‌ട്രേഷൻ കോഴ്സുകൾ സർവകലാശാലകളിൽ തുടരാമെന്നഹൈക്കോടതി ഉത്തരവിറവ് നിലവിലുണ്ട് താനും.
മാർച്ച് നടത്തി പാരലൽ കോളേജ് അസോസിയേഷൻ
കണ്ണൂർ: പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷ ക്ഷണിക്കുകയും പിന്നീട് നിർത്തലാക്കുകയും ചെയ്ത സർവകലാശാല നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂർ സർവകലാശാലയിലേക്ക് പാലരൽ കോളജ് അസോസിയേഷന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും മാർച്ച് നടത്തി. ജില്ലാ പഞ്ചായത്ത് മുൻ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ജയബാലൻ ഉദ്ഘാടനം ചെയ്തു. കെ.എൻ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ടി.കെ രാജീവ്, സി. അനിൽ കുമാർ, ഷാജൻ ജോസ്, വിജയൻ, രാജേഷ് പാലങ്ങാട്ട്, യു. നാരായണൻ, കെ. പ്രകാശൻ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |