SignIn
Kerala Kaumudi Online
Thursday, 25 April 2024 10.19 PM IST

സേവനത്തിനിടയിലും സൗഹൃദം സൂക്ഷിച്ച അവർ ഒരുമിച്ചു, എഴുപതാം വയസിലും

police
1971-72 പൊലീസ്‌ ട്രെയിനിംഗ്‌ ബാച്ചിന്റെ അമ്പത്തിയൊന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി അളകാപുരിയിൽ ഒത്തുചേർന്നപ്പോൾ.

കോഴിക്കോട്: കുട്ടി ട്രൗസറും കൂർത്ത തൊപ്പിയുമിട്ട് ഓടിനടന്ന സംഘർഷഭരിതമായ ഒരു കാലമുണ്ടായിരുന്നു അവർക്ക്. കഠിനമായ പരിശീലനങ്ങൾക്കിടയിലും അവർ പരസ്പര സൗഹൃദം സൂക്ഷിച്ചു. കേരള പൊലീസിലെ 1971-72 ട്രെയിനിംഗ് ബാച്ചിലെ അന്നത്തെ യുവകേസരികൾക്കിപ്പോൾ വയസ് എഴുപതായി. ട്രെയിനിംഗ് ബാച്ചിന്റെ 51-ാം വാർഷികത്തിന്റെ ഭാഗമായി അവരും കുടുംബവും ഇന്നലെ അളകാപുരിയിൽ ഒത്തുചേർന്നപ്പോൾ, ഓർമകൾക്ക് യൗവനത്തിളക്കം.

ആറുമാസം പാണ്ടിക്കാട് കൊളപ്പറമ്പിലെ ക്യാമ്പിൽ സുഖ ദു:ഖങ്ങൾ ഒരുമിച്ച് അനുഭവിച്ച 213 പേരിൽ മിക്കവരും എസ്.ഐ റാങ്കിൽ റിട്ടയർ ചെയ്തവരാണ്. അവരിൽ 97 പേർ ഇന്ന് ജീവിച്ചിരിപ്പില്ല. ബാക്കിയുള്ളവരാണ് പഴയ സുഹൃത്തുക്കളെ കാണാനെത്തിയത്.

163 രൂപ ശമ്പളത്തിൽ സർവീസിൽ കയറിയവർ അന്നേ സൗഹൃദം സൂക്ഷിച്ചിരുന്നു. കോഴിക്കോട്, മലപ്പുറം, കണ്ണൂ‌ർ ,ആലപ്പുഴ തുടങ്ങിയ ജില്ലകളിൽ നിന്നുള്ളവർ പിന്നീട് പല ലോക്കൽ സ്റ്റേഷനുകളിലേക്ക് പോസ്റ്റ് ചെയ്യപ്പെട്ടു. പല സ്ഥങ്ങളിലും തസ്തികകളിലും ജോലി ചെയ്ത് തീർത്തവർ ഇപ്പോൾ വിശ്രമത്തിലാണ്.

അന്നത്തെ പൊലീസ് ട്രെയിനിംഗ് ഇന്നത്തെ പോലെയൊന്നുമല്ല. ഇന്ന് ലഭിക്കുന്ന സുഖ സൗകര്യങ്ങൾ ഒന്നുമില്ലാത്ത കാലം .ആ പരിധികൾക്കുള്ളിൽ നിന്ന് ജനങ്ങളെയും വകുപ്പിനെയും നല്ല രീതിയിൽ സേവിക്കാൻ കഴിഞ്ഞു എന്ന് പറയുമ്പോൾ എസ്.ഐ ആയി പിരിഞ്ഞ ഭാസ്ക്കരന്റെ മുഖത്ത് പൊലീസുകാരനായിരുന്നതിന്റെ അഭിമാനം. സൗകര്യങ്ങൾ ലഭിക്കുന്നത് കൊണ്ടാകാം ഇന്ന് പൊലീസുകാരിൽ പലരും സുഖലോലുപൻമാരായാണ് ജീവിക്കുന്നതെന്നാണ് റിട്ട. എസ്.ഐ കരുണാകരൻ പറയുന്നത്.

ഒരു ദിവസമെങ്കിലും കുടുംബത്തോടൊപ്പം കഴിയാൻ കൊതിച്ചിരുന്ന കാലമായിരുന്നു അത്. എന്നാൽ കുടുംബത്തോടുള്ളതിനെക്കാൾ പ്രതിബദ്ധത നിയമപാലനത്തോടായിരുന്നു. ഇല്ലായ്മകളിലും വല്ലായ്മകളിലും തങ്ങളുടെ കടമ പൂർത്തിയാക്കി തിരിഞ്ഞുനോക്കുമ്പോൾ അഭിമാനം തോന്നുന്നുവെന്ന് കൂട്ടായ്മയ്ക്ക് എത്തിയവർ പറഞ്ഞു.

കോഴിക്കോട് ഡി.എം.ഒ ഡോ. പീയൂഷ് നമ്പൂതിരിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. റിട്ട. പൊലീസ് സൂപ്രണ്ട് എൻ.സുഭാഷ് ബാബു മുഖ്യ പ്രഭാഷണവും സോവനീർ പ്രകാശനവും നിർവഹിച്ചു. പ്രസിഡന്റ് ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വാസു മയ്യന്നൂർ സ്വാഗതവും ജോയിന്റ് സെക്രട്ടറി വി.ഉദയചന്ദ്രൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ വിവിധ കലാപരിപാടികളും അരങ്ങേറി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.