ബീജിംഗ്: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് സൗദി അറേബ്യയിലേക്ക് നാളെ പുറപ്പെടും. സൗദിയും ചൈനയുമായി യു.എസ് സംഘർഷം ശക്തമായ സാഹചര്യത്തിലാണ് സന്ദർശനമെന്നത് ശ്രദ്ധേയമാണ്.
14 അറബ് രാഷ്ട്രത്തലവന്മാർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ചൈന-അറബ് ഉച്ചകോടിയും ചൈന ജി.സി.സി സമ്മേളനവും നടക്കുമെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അമേരിക്കയുടെ ഏറ്റവും വലിയ മദ്ധ്യേഷ്യൻ സഖ്യകക്ഷിയായ സൗദി അറേബ്യയിൽ ചൈനീസ് പ്രസിഡന്റ് സന്ദർശനം നടത്തുമെന്ന അഭ്യൂഹം മാസങ്ങളായി പ്രചരിക്കുന്നുണ്ടായിരുന്നു. ഉച്ചകോടി റിപ്പോർട്ട് ചെയ്യുന്നതിനായി സൗദി സർക്കാർ കഴിഞ്ഞ ആഴ്ച റിപ്പോർട്ടർമാർക്കായി രജിസ്‌ട്രേഷൻ ഫോമുകൾ അയച്ചെങ്കിലും കൃത്യമായ തീയതികൾ അറിയിച്ചിരുന്നില്ല.
യു.എസും സൗദി അറേബ്യയും തമ്മിൽ എണ്ണ ഉല്പാദനത്തെച്ചൊല്ലിയുള്ള തർക്കം തുടരുകയാണ്. അമേരിക്കയുടെ എതിർപ്പിനെ മറികടന്ന് വില സ്ഥിരതക്കുവേണ്ടി പ്രതിദിനം രണ്ട് ദശലക്ഷം ബാരൽ എണ്ണ ഉല്പാദനം കുറയ്ക്കാൻ ഒക്ടോബറിൽ സൗദിയുടെ നേതൃത്വത്തിലുള്ള ഓയിൽ കാർട്ടൽ ഒപെക് തീരുമാനിച്ചതോടെ ശക്തമായ വാഗ്‌വാദങ്ങളും വ്യാപാര ആരോപണങ്ങളുമാണ് ഇരു രാജ്യങ്ങളും തമ്മിൽ നടന്നത്.
ജൂലായിൽ, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സൗദി അറേബ്യ സന്ദർശിക്കുകയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായുള്ള കൂടിക്കാഴ്ചയിൽ മാദ്ധ്യമപ്രവർത്തകനായ ജമാൽ ഖഷോഗിയുടെ കൊലപാതകത്തെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തിരുന്നു. യു.എസ് ആസ്ഥാനമായുള്ള മാദ്ധ്യമപ്രവർത്തകന്റെ മരണത്തിന് ഉത്തരവാദി സൗദി നേതാവാണെന്ന് താൻ വിശ്വസിക്കുന്നുവെന്ന് ബൈഡൻ അന്ന് പറഞ്ഞിരുന്നു.
ചൈനയുമായുള്ള അമേരിക്കയുടെ ബന്ധവും സുഗമമല്ല. യുക്രെയിൻ യുദ്ധവുമായി ബന്ധപ്പെട്ട് ചൈനയും സൗദി അറേബ്യയും പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്. റഷ്യയ്‌ക്കെതിരായ ഉപരോധം അംഗീകരിക്കുന്നതിൽ നിന്ന് ഇരു രാജ്യങ്ങളും വിട്ടുനിൽക്കുകയും ഒപെക്+ തീരുമാനങ്ങളിൽ കൂടിയാലോചിക്കേണ്ട പ്രധാന ഊർജ്ജോല്പാദന പങ്കാളിയാണ് മോസ്‌കോയെന്ന് സൗദി അറേബ്യ ആവർത്തിച്ച് പറയുകയും ചെയ്തിരുന്നു.
എണ്ണ വൻതോതിൽ വെട്ടിക്കുറച്ചതിനെത്തുടർന്ന് ചില യു.എസ് ഉദ്യോഗസ്ഥർ സൗദി അറേബ്യ റഷ്യയുമായി ചേർന്ന് നിൽക്കുന്നതായും യുക്രെയിനെതിരായ യുദ്ധത്തിൽ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ സഹായിക്കുന്നതായും ആരോപിച്ചു. എന്നാൽ എണ്ണ ആയുധമാക്കുകയോ റഷ്യയുടെ പക്ഷം ചേരുകയോ ചെയ്തിട്ടില്ലെന്ന് സൗദി അധികൃതർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |