കോഴിക്കോട്: വയനാട് മേപ്പാടി പോളിടെക്‌നിക്കിൽ എസ്.എഫ്.ഐ വനിതാ നേതാവിനെ ആക്രമിച്ച
കേസിലെ പ്രതിയായ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം. റിമാൻഡിൽ കഴിയുന്ന രണ്ടുപേരുടെ ബൈക്ക് കത്തിച്ചു.
പേരാമ്പ്ര സ്വദേശി കെ.കെ. അഭിനവിനാണ് മർദ്ദനമേറ്റത്. പേരാമ്പ്രയിലെ വീടിന്
സമീപം തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ആണി തറച്ച പട്ടിക കൊണ്ട് മർദ്ദനമേറ്റ അഭിനവ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തെ എസ്.എഫ്.ഐ പ്രവർത്തകനായിരുന്ന അഭിനവ് കെ.എസ്.യുവിൽ ചേർന്ന് പ്രവർത്തിക്കുകയാണ്. എട്ടംഗ എസ്.എഫ്.ഐ പ്രവർത്തകരാണ് മർദ്ദിച്ചതെന്ന് അഭിനവ് പൊലീസിൽ മൊഴിനൽകി.
കേസിൽ റിമാൻഡിൽ കഴിയുന്ന വടകര വൈക്കിലശേരി റോഡ് സ്വദേശി കെ.ടി. അതുലിന്റെ വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന ബൈക്കുകളാണ് കത്തിച്ചത്. വീടിനു സമീപത്തെ റോഡിലേക്ക് തള്ളിമാറ്റിയ ശേഷം തീകൊളുത്തുകയായിരുന്നു. ഇതേ കേസിൽ റിമാൻഡിൽ കഴിയുന്ന ഏറാമല സ്വദേശി കിരൺരാജിന്റേതാണ് കത്തിച്ച രണ്ടാമത്തെ ബൈക്ക്. ഇരുവരും പോളിയിലെ കെ.എസ്.യു പ്രവർത്തകരാണ്. വെള്ളിയാഴ്ചയുണ്ടായ വിദ്യാർത്ഥി സംഘർഷവുമായി ബന്ധപ്പെട്ട് അതുൽ, കിരൺരാജ് ഉൾപ്പെടെ മൂന്നാംവർഷ വിദ്യാർത്ഥികളായ നാലു പേരെയാണ് മേപ്പാടി പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച കോളേജ് തിരഞ്ഞെടുപ്പിനിടെ യു.ഡി.എസ്.എഫ് പ്രവർത്തകർ മർദ്ദിച്ചെന്നാണ് എസ്.എഫ്.ഐ വയനാട് ജില്ലാ വൈസ് പ്രസിഡന്റ് അപർണ ഗൗരിയുടെ പരാതി. അക്രമത്തിൽ അപർണ ഗൗരിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ കേസിൽ
അഭിനവ് ഉൾപ്പെട നാൽപതോളം പേർക്കെതിരെ മേപ്പാടി പൊലീസ് കേസെടുത്തിട്ടുണ്ട്. പോളിടെക്‌നിക്കിൽ ട്രാബിയോക്ക് എന്ന പേരിൽ പ്രവർത്തിക്കുന്ന ലഹരി സംഘത്തെ കുറിച്ച് പൊലീസിൽ വിവരം അറിയിച്ചതാണ് തന്നെ ആക്രമിക്കാൻ കാരണമെന്നാണ് അപർണ ഗൗരി പറയുന്നത്. അഭിനവിനെ ആക്രമിച്ചതിൽ പേരാമ്പ്ര പൊലീസും ബൈക്ക് കത്തിച്ച സംഭവത്തിൽ വടകര പൊലീസും കേസെടുത്തു. വിദ്യാർത്ഥിനിക്കു നേരെയുണ്ടായ ആക്രമണത്തിൽ സംസ്ഥാന യുവജന കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |