SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.58 PM IST

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് പണമെവിടെ, പ്രതിയെവിടെ ?

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിലെ കോഴിക്കോട് കോർപ്പറേഷന്റേതുൾപ്പെടെയുള്ള അക്കൗണ്ടുകളിൽ തിരിമറി നടത്തിയ കേസിലെ പ്രതി ബാങ്ക് സീനിയർ മാനേജരായിരുന്ന എം.പി. റിജിൽ തട്ടിപ്പ് പുറത്തുവന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും കാണാമറയത്ത്. 29 മുതൽ ഒളിവിൽ പോയ പ്രതിയ്ക്കായി ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കിയെങ്കിലും കണ്ടെത്താനായില്ല. ഇയാൾക്കായി ഉടൻ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. വിദേശത്തേക്ക് കടക്കാനുള്ള സാദ്ധ്യത ഇല്ലാതാക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം.

ആകെ നടന്ന 21. 29 കോടിയുടെ തിരിമറിയിൽ റിജിൽ കൈക്കലാക്കിയെന്ന് കണ്ടെത്തിയ 12.68 കോടി രൂപയെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസായതിനാൽ കൂടുതൽ രേഖകൾ പരിശോധിക്കേണ്ടതുണ്ടെന്ന് ക്രൈം ബ്രാഞ്ച് അസി. കമ്മിഷണർ ടി.എ. ആന്റണി പറഞ്ഞു. ഓഹരി വിപണിയിൽ നിക്ഷേപിച്ചെന്ന് കണ്ടെത്തിയ പത്ത് കോടിയിലധികം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. ശേഷിച്ച പണം ഓൺലൈൻ ഗെയിമിനാണ് വിനിയോഗിച്ചത്. 17 അക്കൗണ്ടുകളിലാണ് ഇയാൾ തിരിമറി നടത്തിയത്. പഞ്ചാബ് നാഷണൽ ബാങ്ക് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ് ശാഖയിലെ മാനേജരായിരുന്ന റിജിൽ അതിനുശേഷം ജോലിചെയ്ത എരഞ്ഞിപ്പാലം ശാഖയിൽ നിന്നും ലിങ്ക് റോഡ് ശാഖയിലെ അക്കൗണ്ടുകളിൽ തിരിമറി നടത്തിയതായും കണ്ടെത്തലുണ്ട്. ഇതുസംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. വിവിധ അക്കൗണ്ടുകളിലായി 21. 29 കോടിയുടെ തിരിമറിയാണ് ഇതുവരെ കണ്ടെത്തിയത്.

അതേസമയം റിജിലിന്റെ ജാമ്യാപേക്ഷയിൽ പറഞ്ഞ കാര്യങ്ങൾ ക്രൈംബ്രാഞ്ച് മുഖവിലയ്ക്കെടുക്കുന്നില്ല. സ്ഥലം മാറിയ ശേഷമാണ് ലിങ്ക് റോഡ് ശാഖയിൽ തട്ടിപ്പ് നടന്നത്. ബാങ്കിലെയും കോർപ്പറേഷനിലെയും ജീവനക്കാർക്ക് പങ്കുണ്ടെന്ന ആരോപണത്തിലും കഴമ്പില്ലെന്നാണ് വിലയിരുത്തൽ. ബാങ്ക് മാനേജർമാർക്ക് മറ്റു ശാഖകളുടെ പണമിടപാട് നടത്താൻ സാധിക്കുന്ന ഓൺലൈൻ സാദ്ധ്യത ഉപയോഗപ്പെടുത്തിയാണ് എരഞ്ഞിപ്പാലം ശാഖയിയിൽ നിന്ന് ലിങ്ക് റോഡ് ശാഖയിലെ പണമിടപാട് നടത്തിയത്. റിജിൽ ആദ്യം അച്ഛന്റെ പേരിലെ അക്കൗണ്ടിലേക്കും തുടർന്ന് ആക്സിസ് ബാങ്കിലെ സ്വന്തം അക്കൗണ്ടിലേക്കും പണം മാറ്റുകയായിരുന്നു. എന്നാൽ റിജിലിന്റെ അക്കൗണ്ടുകളിൽ ഇപ്പോൾ ആയിരം രൂപയിൽ താഴെ മാത്രമാണുള്ളത്.

കോർപ്പറേഷന് നഷ്ടപ്പെട്ട 12.6 കോടിയിൽ 2.53 കോടിയാണ് കോർപ്പറേഷന് ലഭിച്ചത്. ശേഷിക്കുന്ന 10.8 കോടി ഉടൻ തിരിച്ചു നൽകാമെന്ന് ബാങ്ക് രേഖാമൂലം ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും ഇന്നലെയും ലഭിച്ചില്ല. തട്ടിപ്പിൽ കോർപ്പറേഷന് പങ്കുണ്ടെന്ന് ആരോപിച്ച് യു.ഡി.എഫ് കോർപ്പറേഷൻ ഓഫീസിനു മുന്നിലും നഷ്ടപ്പെട്ട പണം കോർപ്പറേഷന് തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് കോഴിക്കോട് നഗരത്തിലെ പി.എൻ.ബി ശാഖകൾക്കു മുമ്പിലും സമരം നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.