രാജപുരം: കള്ളാറിൽ ടാപ്പിംഗ്തൊഴിലാളിയെ ആക്രമിച്ച് പണവും മൊബൈൽ ഫോണും തട്ടിപ്പറിച്ച് രക്ഷപ്പെട്ട പ്രതിയെ അതിസാഹസികമായി വീടുവളഞ്ഞ് പിടിച്ചു. കുറ്റിക്കോൽ കളക്കരയിലെ ടി.ടി. പ്രമോദി (54)നെയാണ് അട്ടേങ്ങാനം തട്ടുമ്മലിലെ ഒരു വീട് വളഞ്ഞ് പിടികൂടിയത്. പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ പരിക്കേറ്റ രാജപുരം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ കെ. ജയരാജൻ(46), കെ. നാരായണൻ (45) എന്നിവരെ പൂടുംങ്കല്ല് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂവാറ്റുപുഴ സ്വദേശിയായ പ്രമോദ് ആറ് വർഷമായി കുറ്റിക്കോൽ കളക്കരയിലാണ് താമസം. കള്ളാർ പെരുമ്പള്ളിയിൽ ടാപ്പിംഗിനെത്തിയ മദന മോഹനനെ ആക്രമിച്ച് 12,500 രൂപയും മൊബൈൽ ഫോണും തട്ടിപ്പറിച്ച് രക്ഷപ്പെട്ട കേസിലാണ് അറസ്റ്റ്. കഴിഞ്ഞ മാസം 23ന് പുലർച്ചെയാണ് സംഭവം. പ്രമോദിന്റെ സ്‌കൂട്ടർ നമ്പർ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഒളിവിൽ പോയ പ്രമോദ് തട്ടുമ്മലിലെ ഒരു സ്ത്രീയുടെ വീട്ടിലെത്തിയിട്ടുണ്ടെന്ന വിവരം നാട്ടുകാർ നൽകിയതോടെയാണ് പൊലീസ് വീട് വളഞ്ഞത്. വീട്ടിൽ നിന്നും ഇറങ്ങിയോടിയ പ്രമോദിനെ പിന്തുടർന്ന് ഓടുന്നതിനിടെ വീണാണ് പൊലീസുകാർക്ക് പരിക്കേറ്റത്.
ആറങ്ങാടി, കുറ്റിക്കോൽ, പൊടവടുക്കം എന്നിവിടങ്ങിൽ പ്രമോദിന് ഭാര്യമാരുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രമോദിന്റെ പേരിൽ 13 കേസുകളുണ്ടെന്നാണ് വിവരം. ബേക്കൽ ഡി.വൈ.എസ്.പി സി.കെ. സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. രാജപുരം എസ്.ഐ എൻ. രഘുനാഥൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ. ജയരാജ്, കെ. നാരായണൻ, രതീഷ്, സന്തോഷ് കെ. ഡോൺ എന്നിവരാണ് പ്രതിയെ കുടുക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |