കൊച്ചി: ഹിഗ്വിറ്റയെന്ന പേര് രജിസ്റ്റർ ചെയ്യാൻ എഴുത്തുകാരൻ എൻ.എസ്. മാധവന്റെ അനുമതി വാങ്ങണമെന്ന് ഫിലിം ചേംബർ ആവർത്തിച്ചതോടെ നിയമനടപടി സ്വീകരിക്കാൻ അണിയറപ്രവർത്തകർ തീരുമാനിച്ചു.
കേരള ഫിലിം ചേംബർ പ്രസിഡന്റ് ജി. സുരേഷ്‌കുമാർ,ജനറൽ സെക്രട്ടറി എവർഷൈൻ മണി എന്നിവരുമായി നിർമ്മാതാക്കളായ ബോബി തര്യൻ,സജിത് അമ്മ,സംവിധായകൻ ഹേമന്ത് ജി. നായർ എന്നിവരാണ് ഇന്നലെ ചർച്ച നടത്തിയത്. തന്റെ കഥയായ ഹിഗ്വിറ്റയുടെ പേര് സിനിമയ്ക്ക് നൽകുന്നതിൽ എൻ.എസ്. മാധവൻ വിയോജിപ്പ് അറിയിച്ച സാഹചര്യത്തിൽ പേര് രജിസ്റ്റർ ചെയ്തുനൽകാൻ കഴിയില്ലെന്ന് ചേംബർ ഭാരവാഹികൾ അറിയിച്ചു.
മാധവന്റെ ചെറുകഥയുമായി സിനിമയ്ക്ക് യാതാരു ബന്ധവുമില്ലെന്ന് നിർമ്മാതാക്കളും സംവിധായകനും അറിയിച്ചു. സിനിമാക്കഥയുടെ ചുരുക്കം കൈമാറുകകയും ചെയ്തു. എന്നാൽ, ധാരണയിലെത്താൻ കഴിഞ്ഞില്ല.
റിലീസിന് തയ്യാറായ സിനിമയുടെ പേര് നിലനിറുത്താൻ നിയമപടപടി സ്വീകരിക്കുമെന്ന് ഹേമന്ത് ജി. നായർ പറഞ്ഞു.
2019ൽ ഫിലിം ചേംബറിൽ പേര് രജിസ്റ്റർ ചെയ്ത് ചിത്രീകരണം ആരംഭിച്ചെങ്കിലും കൊവിഡ് മൂലം പൂർത്തിയാകാൻ വൈകി. മൂന്നു വർഷത്തിനകം റിലീസ് ചെയ്തില്ലെങ്കിൽ രജിസ്ട്രേഷൻ പുതുക്കണം. ഇതിനായി സമീപിച്ചപ്പോഴാണ് ചേംബർ അനുമതി നിഷേധിച്ചത്. ഈ മാസം 22ന് റിലീസ് ചെയ്യാൻ തീരുമാനിച്ച് പോസ്റ്റർ പ്രകാശനം ചെയ്തപ്പോഴാണ് തന്റെ കഥയുടെ പേര് സിനിമയ്ക്ക് നൽകുന്നതിൽ മാധവൻ വിയോജിപ്പ് അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |