കൊച്ചി: അടിയന്തര ആവശ്യങ്ങൾക്കാണ് ശബരിമല നിലയ്ക്കലിലെ ഹെലിപാഡ് ഉപയോഗിക്കുന്നതെന്നും ഇവിടേക്ക് റഗുലർ സർവീസ് നടത്താൻ കഴിയില്ലെന്നും ഹൈക്കോടതി. താത്കാലിക ഹെലിപാഡാണിത്. മണ്ഡല മകരവിളക്കു സീസണിൽ ഇതുപയോഗിക്കണമെങ്കിൽ മുൻകൂർ അനുമതി വാങ്ങേണ്ടതുണ്ടെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. ശബരിമലയിലേക്ക് ഹെലികോപ്ടർ സർവീസ് നടത്തുമെന്ന് എൻഹാൻസ് ഏവിയേഷൻ സർവീസസ് കമ്പനി വെബ്സൈറ്റിൽ പരസ്യം നൽകിയതു ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് സ്വമേധയാ പരിഗണിച്ച ഹർജി തീർപ്പാക്കിയാണ് ദേവസ്വംബെഞ്ച് ഇതു പറഞ്ഞത്.
കേരള പൊലീസ് ആക്ട് പ്രകാരമുള്ള പ്രത്യേക സുരക്ഷാ മേഖലയാണ് നിലയ്ക്കൽ. പെരിയാർ ടൈഗർ റിസർവിൽ നിന്ന് 800 മീറ്റർ മാത്രമാണ് ഹെലിപാഡിലേക്കുള്ള ദൂരം. സീസണല്ലാത്തപ്പോൾ വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമാണിതെന്നും 2018 മുതൽ ഇതുവരെ 12 തവണയാണ് ഇവിടെ ഹെലികോപ്ടർ ഇറങ്ങിയിട്ടുള്ളതെന്നും ഡിവിഷൻബെഞ്ച് വിലയിരുത്തി.
ദർശനത്തിന് പ്രത്യേക പരിഗണന പാടില്ല
ഹെലികോപ്ടർ സർവീസ് ഉപയോഗിച്ച് ദർശനത്തിനെത്തുന്നവർക്ക് പ്രത്യേക സൗകര്യമൊരുക്കുമെന്ന് പരസ്യത്തിൽ കമ്പനി പറയരുതായിരുന്നെന്ന് ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. ദർശനത്തിനെത്തുന്ന എല്ലാവരും സാധാരണ തീർത്ഥാടകരാണ്. ആർക്കും പ്രത്യേക പരിഗണന നൽകുന്നില്ലെന്ന് ദേവസ്വം ബോർഡ് ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |