പതറിയ കൊറിയയെ കൊത്തിനുറുക്കി ബ്രസീൽ ക്വാർട്ടറിൽ
ബ്രസീലിന്റെ നാലുഗോളുകളും പിറന്നത് ആദ്യ 36 മിനിട്ടിനിടയിൽ
ദോഹ : ആദ്യ മത്സരങ്ങളിലെ,പ്രത്യേകിച്ച് കാമറൂണിനെതിരായ തോൽവിയിൽ ഉയർന്ന ആശങ്കകൾക്ക് അറുതിവരുത്തി കൊറിയയെ വറുത്തരച്ച് ബ്രസീൽ തനി ബ്രസീലായി മാറി. കഴിഞ്ഞരാത്രി പ്രീ ക്വാർട്ടറിൽ ഒന്നിനെതിരെ നാലുഗോളുകൾക്കാണ് നെയ്മറും സംഘവും ദക്ഷിണ കൊറിയയ്ക്ക് മേൽ നായാട്ടുനടത്തിയത്.
കളിതുടങ്ങി 36 മിനിട്ടിനകമായിരുന്നു മഞ്ഞപ്പടയുടെ ഗോളുകളെല്ലാം. ബ്രസീലിയൻ ഫുട്ബാളിന്റെ ചടുലതയും പാസിംഗിലെയും ഫിനിഷിംഗിലെയും താളവുമൊക്കെ ഇതൾവിരിഞ്ഞ ഗോളുകൾ ലോകമെങ്ങുമുള്ള ആരാധകരുടെ ഹൃദയങ്ങളെ തളിരണിയിച്ചു. ആദ്യ പകുതിയിലെ പതർച്ചയിൽ നിന്ന് ഉയിർത്ത കൊറിയ രണ്ടാം പകുതിയിൽ പ്രതിരോധം കടുപ്പിച്ചില്ലായിരുന്നെങ്കിൽ സ്കോർ ബോർഡ് ഇതിലും ഉയർന്നേനേ.
സൂപ്പർ താരം നെയ്മർ പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തിയതിന്റെ ആവേശത്തിലിറങ്ങിയ കാനറികൾ ഏഴാം മിനിട്ടിൽത്തന്നെ ഗോളടി തുടങ്ങി. 13-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ നെയ്മറും സ്കോർ ചെയ്തതോടെ അവർ ആവേശലഹരിയിലായി.എതിർ ടീമിന്റെ സാന്നിദ്ധ്യം പോലും അറിയിക്കാത്തവിധത്തിൽ സാംബാ താളത്തിൽ ബോക്സിനുള്ളിൽപ്പോലും പന്ത് കൊടുത്തും വാങ്ങിയും നേടിയ റിച്ചാർലിസൺ നേടിയ മൂന്നാം ഗോൾ മത്സരത്തിലെ ബ്രസീലിയൻ ആധിപത്യത്തിന്റെ ഉദാത്ത ഉദാഹരണമായിരുന്നു. 36-ാം മിനിട്ടിൽ പട്ടിക പൂർത്തിയാക്കിയ മഞ്ഞക്കിളികൾക്കെതിരെ രണ്ടാം പകുതിയ ഒരു ഗോൾ തിരിച്ചടിച്ചുവെന്ന ആശ്വാസം മാത്രം കൊറിയ ബാക്കിയാക്കിയപ്പോൾ ഈ ലോകകപ്പിലെ ഏഷ്യയുടെ കളികൾക്കും കർട്ടൻ വീഴുകയായിരുന്നു.
വൺ,ടൂ,ത്രീ,ഫോർ... ഗോളുകൾ ഇങ്ങനെ
1-0
7-ാം മിനിട്ട്
വിനീഷ്യസ് ജൂനിയർ
വലതുവിംഗിൽനിന്ന് നിന്ന് പന്തുമായി കുതിച്ച റാഫീഞ്ഞ നൽകിയ ക്രോസ് റിച്ചാർലിസണിന് കണക്ട് ചെയ്യാനായില്ലെങ്കിലും അടുത്ത് മാർക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന വിനീഷ്യസ് ജൂനിയർ വലയിലെത്തിച്ചു.
2-0 13-ാം മിനിട്ട് നെയ്മർ റിച്ചാർലിസണെ ബോക്‌സിനുള്ളിൽ ജുംഗ് വോയിംഗ് വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി നെയ്മർ സമയമെടുത്ത് ശ്രദ്ധയോടെ ഗോളിയെ കബളിപ്പിച്ച് വലയിലാക്കി.
3-0
29-ാം മിനിട്ട്
റിച്ചാർലിസൺ
കൊറിയൻ ബോക്സിന് മുന്നിൽ പന്ത് കാലിൽ തട്ടിത്തട്ടി പ്രതിരോധതാരങ്ങളെ അമ്പരപ്പിച്ച റിച്ചാർലിസണ്‍ പെട്ടെന്ന് മാർക്വിഞ്ഞോസിന് പാസ് ചെയ്ത് മുന്നോട്ട് കുതിച്ചു. ഈ സമയം മാർക്വിഞ്ഞോസ് തിയാഗോ സിൽവയ്ക്ക് കൈമാറി. സിൽവ റിച്ചാർലിസണിലേക്ക് പന്ത് നീട്ടിനൽകി. എന്താണ് നടക്കുന്നതെന്ന് അറിയാതെ മിഴിച്ചുനിന്ന കൊറിയക്കാർക്ക് ഇടയിലൂടെ പന്ത് സ്വീകരിച്ച റിച്ചാർലിസൺ അനായാസം ലക്ഷ്യം കണ്ടു.
4-0
36-ാം മിനിട്ട്
ലൂക്കാസ് പക്വേറ്റ
വിനീഷ്യസ് ജൂനിയർ നൽകിയ ക്രോസ് തകർപ്പന്‍ ഷോട്ടിലൂടെ പക്വേറ്റ വലയിലെത്തിച്ചപ്പോൾ ടീം അംഗങ്ങൾക്കൊപ്പം പരിശീലകൻ ടിറ്റേയും സൈഡ്ലൈനിനരികിൽ നൃത്തച്ചുവടുകൾ വച്ചു.
10
കഴിഞ്ഞ ഒൻപത് മത്സരങ്ങളിൽ നിന്ന്ബ്രസീലിനായി റിച്ചാർലിസൺ നേടുന്ന ഗോളുകളുടെ എണ്ണം പത്തായി.ഈ ലോകകപ്പിൽ നേടിയത് മൂന്ന് ഗോളുകൾ.
കൊറിയൻ മറുപടി 76-ാം മിനിട്ടിൽ പകരക്കാരനായി വന്ന പൈക് സിയുംഗ് ഹോയുടെ വെടിയുണ്ട കണക്കെയുള്ള ഷോട്ടാണ് ബ്രസീൽ വല കുലുക്കിയത്. ബോക്‌സിന് പുറത്തുവെച്ച് പൈക് തൊടുത്ത ഷോട്ട് അലിസണ് തടയാനായില്ല. ഈ ലോകകപ്പിൽ അലിസൺ വഴങ്ങുന്ന ആദ്യ ഗോളാണിത്. കിം,കിം,കിം,കിം,കിം ...കൊറിയൻ നിരയിൽ അഞ്ചു കിമ്മുമാർ ഗോളി കിം സിയുഗ് ഗ്യു ഉൾപ്പടെ അഞ്ചു കിമ്മുമാരെയാണ് ബ്രസീലിനെ പ്രതിരോധിക്കാൻ കൊറിയ അണിനിരത്തിയത്. കിം ജിൻ സു,കിം യുംഗ് വോൺ,കിം മിൻ ജേ,കിം മൂൺ ഹ്വാൻ എന്നിവരായിരുന്നു പ്രതിരോധത്തിൽ. അഞ്ചു കിമ്മുമാരെയും കമാന്ന് മിണ്ടാൻ അനുവദിക്കാതെയാണ് ബ്രസീലുകാർ നാലുഗോളുകൾ അടിച്ചുകൂട്ടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |