ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപിയെ പിന്തള്ളി ആം ആദ്മി മുന്നിലെത്തുന്ന കാഴ്ചയാണുള്ളത്. അതേസമയം 250 വാർഡുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കേവലം ഒൻപത് സീറ്റുകളിൽ മാത്രം മുന്നേറി ചിത്രത്തിൽ പോലും ഇടം നേടാനാവാത്ത അവസ്ഥയിലാണ് കോൺഗ്രസ്. ഒരിയ്ക്കൽ രാജ്യവും, രാജ്യ തലസ്ഥാനവും അടക്കി ഭരിച്ച കോൺഗ്രസിന്റെ ഡൽഹി പാർട്ടി ഓഫീസ് പോലും ഇന്ന് തുറന്നിട്ടില്ല. തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് റിപ്പോർട്ട് ചെയ്യുവാൻ മാദ്ധ്യമ പ്രവർത്തകർ എത്തിയപ്പോൾ ഡൽഹി കോൺഗ്രസ് ഓഫീസ് പ്രവർത്തനങ്ങളൊന്നുമില്ലാതെ നിശ്ചലമായ അവസ്ഥയിലാണുള്ളത്. ഓഫീസ് ജീവനക്കാരോ, പാർട്ടി നേതാക്കളോ ഇനിയും എത്തിയിട്ടില്ല.
ഇതുവരെ പുറത്ത് വന്ന ഫലസൂചന അനുസരിച്ച് 135 സീറ്റുകളിൽ എഎപി മുന്നേറുമ്പോൾ 103 സീറ്റുകളിലാണ് ബിജെപിയ്ക്ക് ലീഡ്. 2017ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നോക്കുമ്പോൾ ബിജെപിയ്ക്ക് തിരിച്ചടി ലഭിച്ചുവെന്നാണ് നിലവിലെ കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ 15 വർഷമായി ബിജെപിയാണ് ഡൽഹി കോർപ്പറേഷൻ ഭരിക്കുന്നത്. 2017ൽ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് 181 വാർഡുകളിൽ വിജയം ഉറപ്പിക്കാൻ സാധിച്ചു. രണ്ടാം സ്ഥാനത്തെത്തിയ എഎപിയ്ക്ക് 48 വാർഡിലും കോൺഗ്രസിന് 27 വാർഡുകളിലുമാണ് അന്ന് വിജയിക്കാനായത്.
ആകെ 250 വാർഡുകളുള്ള കോർപ്പറേഷനിൽ 1349 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. ബിജെപിയും ആം ആദ്മി പാർട്ടിയും മുഴുവൻ വാർഡിലും കോൺഗ്രസ് 247 സീറ്റിലും സ്ഥാനാർത്ഥികളെ നിർത്തി. എക്സിറ്റ് പോൾ ഫലങ്ങൾ എഎപിക്ക് അനുകൂലമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |