കൊച്ചി: മഞ്ഞുകാലമെത്തിയതോടെ തമിഴ്‌നാട്ടിൽ നിന്നുള്ള വരവ് കുറഞ്ഞതോടെ പൂ വിപണിക്കു വാട്ടം. വിപണിയുടെ വസന്തകാലം ഉത്സവങ്ങളും വിവാഹവുമാണെങ്കിലും തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് ആവശ്യത്തിനു പൂക്കൾ കിട്ടാനില്ലെന്നു വ്യാപാരികൾ പറയുന്നു.
കാലാവസ്ഥാ മാറ്റം വിളവിനെ ബാധിച്ചതിനു പുറമേ, തമിഴ്‌നാട്ടിൽ ഉത്സവ-വിവാഹ സീസണായതും ക്ഷാമത്തിനു കാരണമായി. സീസൺ എത്ര അനുകൂലമായാലും ഓരോ ദിവസത്തെയും വിലയിൽ വ്യത്യാസമുണ്ടാകും. വിവാഹവും മറ്റ് ആഘോഷങ്ങളും കൂടുതലുള്ള ശനി, ഞായർ ദിവസങ്ങളിലാണ് കച്ചവടം കത്തിക്കയറുക. മറ്റു ദിവസങ്ങളിൽ വില കുത്തനെ കുറഞ്ഞേക്കാം. ഇന്നലെ 2,000 രൂപയായിരുന്നു ഒരുകിലോ മുല്ലപ്പൂവിന്റെ ശരാശരി വില. ശനിയാഴ്ച 5,000 രൂപയായിരുന്നു. മണം കുറഞ്ഞ ബംഗളൂർ മുല്ലയ്ക്കും ക്ഷാമമായി. ഇന്നലെ കിലോയ്ക്ക് 1,200 രൂപയായിരുന്നു. ആഘോഷപരിപാടികൾ കൂടുതലുള്ള ദിവസങ്ങളാണെങ്കിൽ വില കുതിച്ചുയരുമെങ്കിലും ആവശ്യത്തിനു കിട്ടുന്നില്ല. വിളവെടുപ്പ് കാലമാണെങ്കിൽ പല ദിവസങ്ങളിലും മുല്ലപ്പൂ കിലോയ്ക്ക് ശരാശരി 800 രൂപയ്ക്ക് കിട്ടാറുണ്ട്.
സേലം, ധർമ്മപുരി, മധുര, പൊള്ളാച്ചി, കർണാടകയിലെ ഗുണ്ടൽപേട്ട് എന്നിവിടങ്ങളിൽ ഏക്കറുകണക്കിന് പൂക്കൃഷിയുണ്ട്. കൃഷിയിടങ്ങളിൽ നിന്നു രാത്രിയിൽ വാഹനങ്ങളിൽ എത്തിക്കുന്നു. പെട്ടെന്നു വാടിപ്പോകുമെന്നതിനാൽ ഓർഡർ അനുസരിച്ചു മാത്രമാണു കൊണ്ടുവരികയെന്നും കച്ചവടക്കാർ പറയുന്നു.
കയറ്റുമതിയും ബാധിച്ചു
ഗൾഫ് രാജ്യങ്ങളിലേക്ക് പൂക്കളുടെ കയറ്റുമതി കൂടിയത് കർഷകർക്കു നേട്ടമായെങ്കിലും ആഭ്യന്തര വിപണിയിൽ ലഭ്യത കുറച്ചതായി റിപ്പോർട്ടുണ്ട്. ഭൌമസൂചികാപദവി (ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ-ജിഐ)യുള്ള പുഷ്പങ്ങളുടെ കയറ്റുമതി ആരംഭിച്ചതോടെ യു.എ.ഇയിൽ ആവശ്യം കൂടി. മധുരയിൽ നിന്നുള്ള മുല്ല, പിച്ചി, ജമന്തി, പനിനീർ പുഷ്പങ്ങളാണ് ദുബായിലേക്ക് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നത്. നിലക്കോട്ടൈ, ഡിണ്ടിഗൽ, സത്യമംഗലം എന്നിവിടങ്ങളിൽ പൂ കൃഷി വ്യാപിക്കാനൊരുങ്ങുകയാണ് തമിഴ്‌നാട്.
*********
മുല്ല, പിച്ചി എന്നിവയ്ക്കാണ് ആവശ്യക്കാർ കൂടുതൽ .ഓണം,ക്രിസ്മസ് ഉൾപ്പെടെയുള്ള വിശേഷങ്ങളിലാണ് ഏറ്റവും കൂടുതൽ കച്ചവടം നടക്കുക. ചില ദിവസങ്ങളിൽ ആവശ്യത്തിനു കിട്ടാതെ വരാറുണ്ട്.
ഉണ്ണിക്കൃഷ്ണൻ, പൂ വ്യാപാരി, എറണാകുളം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |