തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം അദാനി ഗ്രൂപ്പ് ഇന്ന് പുനരാരംഭിക്കുന്നതിനൊപ്പം, മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി നടപ്പാക്കാൻ സർക്കാരും നടപടി തുടങ്ങി. ഇവർക്കുള്ള പാർപ്പിട സമുച്ചയം നിർമ്മിക്കാൻ മുട്ടത്തറ വില്ലേജിൽ എട്ട് ഏക്കർ ഭൂമി മത്സ്യബന്ധനവകുപ്പിന് ഭൂമി കൈമാറാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. തുടർനടപടികൾ അടിയന്തരമായി സ്വീകരിക്കും.
കപ്പലിന് തുറമുഖവും മത്സ്യത്തൊഴിലാളികൾക്ക് പാർപ്പിടവും അതിവേഗം സജ്ജമാക്കുകയാണ് സർക്കാർ ലക്ഷ്യം.
മുലിമുട്ട് നിർമ്മാണം ഇരട്ടിവേഗത്തിലാക്കി ഓണത്തിനുതന്നെ ആദ്യ കപ്പൽ അടുപ്പിക്കാനാണ് അദാനിയുടെ ശ്രമം. ഇതിനായി 30,000 ടൺ കല്ല് പ്രതിദിനം കടലിൽ നിക്ഷേപിക്കാൻ ബാർജുകൾ സജ്ജമാക്കും.15000 ടൺ ആയിരുന്നു സമരം തുടങ്ങും മുമ്പുവരെ നിക്ഷേപിച്ചിരുന്നത്. സമരം കാരണം തുറമുഖകമ്പനിക്കുണ്ടായ 226 കോടി രൂപയുടെ നഷ്‌ടം ലത്തീൻ അതിരൂപതയിൽ നിന്ന് ഈടാക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറും. പദ്ധതി വൈകിയതിന് അദാനി ഗ്രൂപ്പിൽ നിന്ന് ആർബിട്രേഷൻ ഇനത്തിൽ നഷ്‌ടപരിഹാരം ഈടാക്കാനും സർക്കാർ തയ്യാറാവില്ല.
സമരപ്പന്തൽ ഇന്നലെ വൈകുന്നേരത്തോടെ സമരസമിതിതന്നെ നീക്കം ചെയ്തു. നിർമ്മാണ സാമഗ്രികൾ വൻതോതിൽ ഇന്നു മുതൽ
എത്തിക്കും. പ്രതിഷേധക്കാർ നശിപ്പിച്ച ഉപകരണങ്ങൾ പുതുതായി കൊണ്ടുവരണം. നിർമ്മാണം നിലച്ചതോടെ നിശ്ചലമായ ഉപകരണങ്ങൾ ഇന്നു മുതൽ സജ്ജമാക്കും.
നിർമ്മാണം കഴിഞ്ഞവ
1. പോർട്ട് ഓപ്പറേഷൻ ബിൽഡിംഗ്
2. 220 കെ.വി സബ്സ്റ്റേഷൻ
3. ബാക്കപ്പ് യാർഡ്
4. 800 മീറ്റർ ബെർത്തിന്റെ പൈലിംഗ്
ശേഷിക്കുന്ന പണികൾ
1. 1300 മീറ്റർ പുലിമുട്ട്
2. അപ്രോച്ച് റോഡ്
3. ക്രെയിൻ സ്ഥാപിക്കൽ
................
മുട്ടത്തറയിൽ പാർപ്പിടം
മുട്ടത്തറ വില്ലേജിൽ ക്ഷീരവികസന വകുപ്പിന്റെ കൈവശത്തിലുളള 17.43 ഏക്കർ ഭൂമിയിൽ നിന്നാണ് 8 ഏക്കർ മത്സ്യബന്ധന വകുപ്പിന് കൈമാറുന്നത്. ഭൂമിയുടെ ഉടമസ്ഥത റവന്യു വകുപ്പിൽ നിലനിറുത്തും.
തുറമുഖ നിർമ്മാണമാരംഭിച്ച ശേഷമുണ്ടായ കടലാക്രമണങ്ങൾ മൂലം വീട് നഷ്ടപ്പെട്ട കുടുംബങ്ങൾ വലിയതുറയിലെ തുറമുഖ ഗോഡൗണിൽ കഴിയുകയാണ്. ഒന്നര വർഷത്തിനകം ഇവർക്ക് ഫ്ളാറ്റ് ഒരുങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |