തിരുവനന്തപുരം: കേരളത്തിന്റെ കാരവൻ ടൂറിസം നയത്തിന് ഉണർവേകി 16 കാരവനുകളും 31 സഞ്ചാരികളുമായുള്ള ആഗോള യാത്രാസംഘം തലസ്ഥാനത്ത്. തുർക്കിയിലെ ഇസ്താംബൂളിൽ നിന്ന് ഓസ്‌ട്രേലിയയിലെ ഡാർവിനിലേയ്ക്ക് യാത്ര നടത്തുന്ന 'ഓട്ടോമൊബൈൽ എക്സ്‌പെഡിഷൻ' എന്ന സംഘമാണ് കേരളത്തിന്റെ വിനോദസഞ്ചാര സാദ്ധ്യതകൾ ആസ്വദിക്കാനെത്തിയത്. തിരുവനന്തപുരത്തെത്തിയ സംഘത്തെ മാസ്‌കോട്ട് ഹോട്ടലിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് സ്വീകരിച്ചു. കാരവൻ യാത്രികരായ വിദേശ സഞ്ചാരികളുടെ സന്ദർശനം കേരളത്തിന്റെ കാരവൻ ടൂറിസം നയം ശരിയായ ദിശയിലാണെന്ന് തെളിയിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.കൊവിഡിനു ശേഷം വിദേശ സഞ്ചാരികളെ വലിയ തോതിലുള്ള വരവ് പ്രതീക്ഷിക്കുന്ന കേരളത്തിന് ആഗോള യാത്രാ സംഘത്തിന്റെ സന്ദർശനം പ്രതീക്ഷ പകരുന്നതാണെന്നും മന്ത്രി പറഞ്ഞു. 2024-ലെ ഓണാഘോഷത്തിനും മന്ത്രി ഇവരെ സ്വാഗതം ചെയ്തു. ഡിസംബർ 4ന് കേരളത്തിലെത്തിയ സംഘം ആലപ്പുഴയുടെ കായൽസൗന്ദര്യവും ഹൗസ് ബോട്ടിലെ താമസവും ആസ്വദിച്ചു. പിറ്റേന്ന് കുമളിയും തേക്കടിയും സന്ദർശിച്ച് ബോട്ടിംഗ് സഫാരി നടത്തി.ഈ വർഷം ജൂലായിൽ ആരംഭിച്ച യാത്രയിൽ സ്വിറ്റ്സർലൻഡിൽ നിന്ന് 16 ഉം ജർമ്മനിയിൽ നിന്ന് 14 ഉം റഷ്യയിൽ നിന്ന് ഒരാളും ഉൾപ്പെടെ ആകെ 31 സഞ്ചാരികളാണുള്ളത്. ഒരു വർഷം നീളുന്ന യാത്രയിൽ 17 രാജ്യങ്ങളിലൂടെ 50,000 കിലോമീറ്ററാണ് സംഘം താണ്ടുക.ജർമ്മനിയിൽ നിന്നുള്ള നാലംഗ ടൂർ ഓപ്പറേറ്റർമാരും രണ്ട് ഇന്ത്യൻ ടൂർ ഗൈഡുകളും യാത്രയെ സഹായിക്കുന്നു. ടീമിലെ പല അംഗങ്ങളും വർഷങ്ങളായി കാരവനുകളിൽ ലോകമെമ്പാടും സഞ്ചരിക്കുന്നവരാണ്.ജർമ്മനി ആസ്ഥാനമായുള്ള ടൂർ ഓപ്പറേറ്ററായ അബെൻച്വർ ടൂറെൻ ആണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ ഏഷ്യൻ രാജ്യങ്ങൾ സഞ്ചരിച്ച സംഘം പഞ്ചാബിലെ വാഗാ അതിർത്തി വഴിയാണ് ഇന്ത്യയിലേയ്ക്ക് പ്രവേശിച്ചത്.കേരള സന്ദർശനം പൂർത്തിയാക്കി സംഘം ഇന്ന് കന്യാകുമാരിയിലേയ്ക്ക് തിരിക്കും.തുടർന്ന് ഇന്ത്യയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് കൊൽക്കത്ത വഴി നേപ്പാളിലേക്ക് പോകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |