ദോഹ : സ്വിറ്റ്സർലാൻഡിനെതിരെ ക്രിസ്റ്റാനോ റൊണാൾഡോയെ ഫസ്റ്റ് ഇലവനിൽ നിന്ന് ഒഴിവാക്കിയത് തന്റെ തന്ത്രപരമായ നീക്കമായിരുന്നുവെന്നും താരവുമായി അതിന്റെ പേരിൽ ഒരു പ്രശ്നവുമുണ്ടായില്ലെന്നും പോർച്ചുഗീസ് കോച്ച് ഫെർണാൻഡോ സാന്റോസ്. കൊറിയയ്ക്ക് എതിരായ മത്സരത്തിൽ തന്നെ തിരിച്ചുവിളിച്ചതിന്റെ പേരിൽ ക്രിസ്റ്റ്യാനോ സാന്റോസുമായി ഉടക്കിയെന്നും അതുകൊണ്ടാണ് ഫസ്റ്റ് ഇലവനിൽ ഉൾപ്പെടുത്താതിരുന്നതെന്നുമുള്ള റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു സാന്റോസ്.
താനും ക്രിസ്റ്റ്യനോയും ചേർന്നാണ് തീരുമാനമെടുത്തതെന്നും സാഹചര്യങ്ങൾ മനസിലാക്കി ടീമിനായി കളിക്കുന്ന താരമാണ് ക്രിസ്റ്റ്യാനോയെന്നും സാന്റോസ് പറഞ്ഞു. ക്രിസറ്റ്യാനോയെ ആദ്യ പകുതിയിൽ കാണാത്തത് ഗാലറിയിൽ നിരാശപടർത്തിയിരുന്നു.ബെഞ്ചിലിരുന്ന ക്രിസ്റ്റ്യാനോ ടീമിന്റെ ഗോൾനേട്ടങ്ങളിൽ സന്തോഷവാനായിരുന്നു. പെപെയുടെ ഗോളാഘോഷിക്കാൻ ഗ്രൗണ്ടിലേക്ക് ഓടിയെത്തുകയും ചെയ്തു. രണ്ടാം പകുതിയിൽ സബ്സ്റ്റിറ്റ്യൂട്ടായി ഇറക്കാൻ ഗാലറിയിൽ നിന്ന് പലതവണ മുറവിളി ഉയർന്നിട്ടും 73-ാം മിനിട്ടിലാണ് യാവോ ഫെലിക്സിനെ പിൻവലിച്ച് കളത്തിലേക്ക് വിട്ടത്.
സാന്റോസിന്റെ തന്ത്രം
സോഷ്യൽ മീഡിയയിൽ ക്രിസ്റ്റ്യാനോയെ ഒഴിവാക്കിയത് വലിയ വിമർശനം ക്ഷണിച്ചുവരുത്തിയെങ്കിലും സൂപ്പർ സബ്ബായി ക്രിസ്റ്റ്യാനോയെ കരുതിവെയ്ക്കുന്നതായിരുന്നു സാന്റസിന്റെ തന്ത്രം.
ആദ്യ മത്സരങ്ങളിലെല്ലാം രണ്ടാം പകുതിയിൽ ക്രിസ്റ്റ്യാനോയെ പിൻവലിച്ചിരുന്നു. നോക്കൗട്ടിൽ സ്വിസ് പ്രതിരോധം കടുപ്പിച്ച് അധികസമയത്തേക്കോ ഷൂട്ടൗട്ടിലേക്കോ പോവുകയാണെങ്കിൽ ക്രിസ്റ്റ്യാനോയുടെ സാന്നിദ്ധ്യം സാന്റോസിന് ആവശ്യമായിരുന്നു.
എന്നാൽ പകരമിറങ്ങിയ റാമോസ് അടക്കമുള്ളവർ ആദ്യ പകുതിയിൽത്തന്നെ രണ്ടുഗോളുകൾ നേടി മുന്നിലെത്തിച്ചതോടെ ആ തന്ത്രം ഉപയോഗിക്കാതെതന്നെ ടീം നല്ല നിലയിലായി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ക്രിസ്റ്റ്യാനോ ഇറങ്ങാനായി വാം അപ്പ് തുടങ്ങിയപ്പോഴാണ് മൂന്നാം ഗോൾ വീണ്ടത്. അതോടെ അൽപ്പംകൂടി വൈകിപ്പിച്ചു.
ക്രിസ്റ്റ്യാനോയ്ക്ക് 19 വയസുള്ളപ്പോൾ മുതൽ എനിക്ക് അവനെ അടുത്തറിയാം. ഞങ്ങൾ തമ്മിലുള്ള ബന്ധത്തിൽ ഒരു ഉലച്ചിലുമില്ല. ടീമിന്റെ ആവശ്യമനുസരിച്ച് പെരുമാറാൻ അറിയുന്ന താരമാണ് ക്രിസ്റ്റ്യാനോ. ഇപ്പോഴും എനിക്ക് ഏറെ പ്രധാനപ്പെട്ട കളിക്കാരനാണ് അവൻ
- ഫെർണാൻഡോ സാന്റോസ്
2008 ന് ശേഷം ആദ്യമായാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഒരു മേജർ ടൂർണമെന്റിൽ പോർച്ചുഗൽ ഫസ്റ്റ് ഇലവനിൽ നിന്ന് ഒഴിവാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |