വാളയാർ: അന്യസംസ്ഥാന ശബരിമല തീർത്ഥാടകരിൽ നിന്ന് കൈക്കൂലി വാങ്ങിയ വാളയാർ ചെക്ക് പോസ്റ്റിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വിജിലൻസ് പിടിയിൽ. കണക്കിൽപ്പെടാത്ത 7200 രൂപയും കണ്ടെത്തി. തിങ്കളാഴ്ച രാത്രി പത്തോടെയാണ് വിജിലൻസിന്റെ മിന്നൽ പരിശോധന നടന്നത്.
ഡ്രൈവർമാരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിനെ കണ്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ പണം തിരികെ നൽകി. അയ്യപ്പ വേഷം ധരിച്ചെത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ തീർഥാടകരിൽ നിന്ന് വിവരം തേടിയ ശേഷമാണ് പരിശോധന നടത്തിയത്. പിടികൂടിയ 7200 രൂപയിൽ ആറയിരത്തിലധികം രൂപ തന്റേതാണെന്ന കൗണ്ടറിലെ ഉദ്യോഗസ്ഥന്റെ വാദം പരിശോധനയിൽ പൊളിഞ്ഞു. ഈ സമയം 1000 രൂപ പോലും കൗണ്ടറിലുണ്ടായിരുന്നില്ല. 100, 200, 500 രൂപ എന്നിങ്ങനെയാണ് തീർത്ഥാടകരുടെ വാഹനത്തിൽ നിന്ന് പിരിച്ചിരുന്നത്.
തമിഴ്നാട്, കർണാടക, ആന്ധ്ര, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് പണം നൽകുന്നത്. പണം നൽകിയാലേ രേഖകളിൽ ഉദ്യോഗസ്ഥർ സീൽ പതിക്കൂവെന്ന കാരണത്താലാണ് പലരും കൈക്കൂലി കൊടുക്കാൻ നിർബന്ധിതരാവുന്നത്. വിജിലൻസ് ഡിവൈ.എസ്.പി എൻ.ഗംഗാധരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |