തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുദ്ദേശിച്ചുള്ള നിയമ ഭേദഗതി ബില്ലിന്മേൽ നിയമസഭയിൽ ഭരണ-പ്രതിപക്ഷങ്ങളുടെ രൂക്ഷമായ വാദ പ്രതിവാദം.
ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തിപ്പെടുത്താനുദ്ദേശിച്ചുള്ളതാണ് ബില്ലെന്നും, രാജസ്ഥാൻ മാതൃകയിൽ മുഖ്യമന്ത്രി ചാൻസലറാവില്ലെന്നും മുഖ്യമന്ത്രിക്ക് വേണ്ടി ബിൽ അവതരിപ്പിച്ച മന്ത്രി പി. രാജീവ് പറഞ്ഞു. വേണ്ടത്ര ആലോചനയില്ലാതെ തട്ടിക്കൂട്ടിയ ബിൽ യു.ജി.സി മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തിരിച്ചടിച്ചു. ബിൽ അവതരണത്തിനെതിരായ പ്രതിപക്ഷത്തിന്റെ തടസവാദം സ്പീക്കർ എം.എൻ. ഷംസീർ തള്ളി. ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. ഗവർണർക്ക് പകരം പ്രശസ്തനായ വിദ്യാഭ്യാസ വിചക്ഷണനെ സർവകലാശാല ചാൻസലറായി നിയമിക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് ബില്ല്. അഞ്ച് വർഷമാണ് കാലാവധി. പുനർ നിയമനത്തിനും അർഹതയുണ്ടാകും. പ്രതിഫലം പറ്റാത്ത ഓണററി സ്ഥാനമായാണിത്.
ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്ന് മാറ്റുന്നതിന് പ്രതിപക്ഷം എതിരല്ലെന്നും, പകരം കൊണ്ടുവരുന്ന സംവിധാനങ്ങളിൽ നിയമ പ്രശ്നങ്ങളുണ്ടെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. ചാൻസലറുടെ ഒഴിവുണ്ടായാൽ താത്കാലികമായി പ്രോ വൈസ് ചാൻസലർക്ക് അധികാരം നൽകാമെന്നാണ് ബില്ലിൽ പറയുന്നത്. ചാൻസലർ പദവിയിലുള്ളപ്പോൾ മാത്രമേ പ്രോ വൈസ് ചാൻസലർക്ക് അധികാരത്തിലിരിക്കാൻ കഴിയൂ എന്നാണ് യു.ജി.സി നിയമം. യു.ജി.സി നിയമങ്ങൾക്ക് വിരുദ്ധമായി സംസ്ഥാന നിയമമുണ്ടെങ്കിൽ യു.ജി.സി നിയമമാണ് നടപ്പാക്കേണ്ടതെന്ന സുപ്രീം കോടതി ഉത്തരവുണ്ട്. സർവകലാശാല ആസ്ഥാനമാവും ചാൻസലറുടെ കാര്യാലയം. ഓഫീസ് ചെലവുകൾ സർവകലാശാല ഫണ്ടിൽ നിന്ന് വിനിയോഗിക്കേണ്ടി വരും. ധനകാര്യ മെമ്മോറാണ്ടത്തിൽ ഇതുൾപ്പെടുത്തിയിട്ടില്ല.. പ്രോ ചാൻസലറായ മന്ത്രി, ചാൻസലറുടെ കീഴിലാകുന്നു. ഇക്കാര്യത്തിൽ ബില്ലിൽ അവ്യക്തതയുണ്ട്. ചാൻസലർ നിയമനത്തിന് വിദ്യാഭ്യാസ യോഗ്യത പറയുന്നില്ല. ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ പോലും ചാൻസലറാക്കാമെന്നും സതീശൻ പറഞ്ഞു.
ജസ്റ്റിസ് മദൻമോഹൻ പുഞ്ചി കമ്മിഷൻ റിപ്പോർട്ടിൽ, ഗവർണർക്ക് സാധാരണ ഗതിയിലുള്ള ചുമതല നൽകരുതെന്ന് നിർദേശിച്ചതിന്റെ വെളിച്ചത്തിലാണ് ചാൻസലർ പദവിയിൽ മാറ്റം വരുത്തുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. വിദ്യാഭ്യാസ വിചക്ഷണരെ ചാൻസലർമാരായി നിയമിക്കാനുള്ള ഉന്നത വിദ്യാഭ്യാസ കൗൺസിൽ ശുപാർശയും പരിഗണിച്ചു.
പ്രൊ ചാൻസലറായ മന്ത്രി പ്രോട്ടോക്കോൾ പ്രകാരം ചാൻസലർക്ക് കീഴിലാകുന്നതിൽ തെറ്റില്ല. പ്രൊ വിസി സ്ഥാനത്തിരിക്കുമ്പോൾ മന്ത്രിയെന്ന സവിശേഷാധികാരമില്ല.
പ്രത്യേക യോഗ്യത ആവശ്യമുള്ള പദവിയല്ല ചാൻസലർ. കലാമണ്ഡലം ചാൻസലറായി സർക്കാർ നിയോഗിച്ചത് മല്ലികാ സാരാഭായിയെയാണ്. അത്തരത്തിൽ ഏറ്റവും യോഗ്യതയുള്ളവർ മാത്രമായിരിക്കും സർവകലാശാല തലപ്പത്തെത്തുകയെന്നും മന്ത്രി പറഞ്ഞു. വേണ്ടത്ര അവധാനതയില്ലാതെ ദോശ ചുടും പോലെ കൊണ്ടുവന്ന ബില്ലാണിതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |