@ പ്രതി ഒളിവിൽ തന്നെ
കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിലെ കോഴിക്കോട് കോർപ്പറേഷന്റേതുൾപ്പെടെയുള്ള അക്കൗണ്ടുകളിൽ തിരിമറി നടത്തിയ കേസിലെ പ്രതിയായ ബാങ്കിലെ സീനിയർ മാനേജരായിരുന്ന എം.പി. റിജിലിന്റെ മുൻകൂർ ജാമ്യഹർജിയിൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും. തട്ടിപ്പ് പുറത്തുവന്ന് പത്ത് ദിവസമായിട്ടും പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധം ഉയരുന്നുണ്ട്.
കോർപ്പറേഷൻ ഓഫീസിലെയും തട്ടിപ്പ് നടന്ന പഞ്ചാബ് നാഷണൽ ബാങ്കിന്റെ ലിങ്ക് റോഡ് ശാഖയിലെയും റിജിൽ അവസാനം ജോലി ചെയ്ത എരഞ്ഞിപ്പാലം ശാഖയിലെയും പരിശോധന ക്രൈംബ്രാഞ്ച് പൂർത്തിയാക്കി. ഇയാളുടെ വീട്ടിലെയും അക്കൗണ്ടുള്ള ആക്സിസ് ബാങ്കിലെയും പരിശോധനയും കഴിഞ്ഞു. നവംബർ 29 മുതൽ ഒളിവിലായി ഇയാൾ രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങളിൽ ലുക്കൗട്ട് സർക്കുലർ നൽകി.
റിജിൽ കൈക്കലാക്കിയ 12.68 കോടി രൂപയുടെ കൂടുതൽ ഇടപാടുകളുടെ രേഖകൾ ലഭിച്ചിട്ടുണ്ട്. പത്ത് കോടിയിലധികം രൂപ ഓഹരി വിപണിയിൽ നിക്ഷേപിച്ചതും ഓൺലൈൻ ഗെയിമിന് പണം ചെലവാക്കിയതും ആപ്പുകൾ വഴി പണം കൈമാറിയതും കണ്ടെത്തിയിട്ടുണ്ട്. തട്ടിയെടുത്ത തുക മുഴുവനായും നഷ്ടപ്പെട്ടെന്നാണ് സൂചന. പ്രതിയെ പിടികൂടി ചോദ്യം ചെയ്താലേ വ്യക്തത വരൂ. 21. 29 കോടിയുടെ തിരിമറിയാണ് ഇതുവരെ കണ്ടെത്തിയത്.
അന്വേഷണം വഴിതിരിച്ചുവിടാനാണ് ജാമ്യാപേക്ഷയിൽ കൂടുതൽ ആളുകളുടെ പേരിൽ റിജിൽ ആരോപണം ഉന്നയിച്ചെതെന്നാണ് വിലയിരുത്തൽ. സ്ഥലം മാറിയ ശേഷമാണ് ലിങ്ക് റോഡ് ശാഖയിൽ തട്ടിപ്പ് നടന്നതെന്ന വാദം ക്രൈംബ്രാഞ്ച് തള്ളിയിരുന്നു. ബാങ്കിലെ മാനേജർമാർക്ക് മറ്റു ശാഖകളുടെ പണമിടപാട് നടത്താൻ പറ്റുന്ന ഓൺലൈൻ സാദ്ധ്യത ഉപയോഗിച്ചാണ് എരഞ്ഞിപ്പാലം ശാഖയിയിൽ നിന്ന് ലിങ്ക് റോഡ് ശാഖയിലെ പണമിടപാട് നടത്തിയത്.
ബാങ്കിലെയും കോർപ്പറേഷനിലെയും ജീവനക്കാർക്ക് പങ്കുണ്ടെന്ന ആരോപണവും അന്വേഷിക്കുന്നുണ്ട്. കോർപ്പറേഷന് ഇനി നൽകാനുള്ള 10.8 കോടി തിരിച്ചു നൽകാമെന്ന് ബാങ്ക് ഉറപ്പ് നൽകിയെങ്കിലും ഇന്നലെയും പണം ലഭിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |