# ആലപ്പുഴ നഗരത്തിൽ ജലജന്യ രോഗ വ്യാപനം
ആലപ്പുഴ: ആലപ്പുഴ നഗരത്തിലും സമീപ പ്രദേശങ്ങളിലും ആശങ്ക പരത്തി ജലജന്യ രോഗങ്ങൾ വ്യാപിക്കുന്നു. രോഗികളുടെ എണ്ണം നൂറ് കവിഞ്ഞെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.
നഗരത്തിലാണ് വ്യാപനമേറെ. വിവിധ സ്ഥലങ്ങളിലുള്ളവർക്ക് രോഗം പിടിപെടുന്നതിനാൽ ഭക്ഷണം വഴിയുള്ള വൈറസ് സാദ്ധ്യത കുറവാണെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. സ്ഥിരമായി പൈപ്പ് ചോർച്ചയുണ്ടാകുന്നതിനാൽ കുടിവെള്ളം വഴി അണുക്കൾ കടന്നു കൂടിയെന്നാണ് സംശയം. മുൻകരുതലെന്ന നിലയിൽ വാട്ടർ അതോറിട്ടിയുടെ പമ്പ് ഹൗസുകളിൽ ഇന്നലെ സൂപ്പർ ക്ലോറിനേഷൻ നടത്തി.
വയറിളക്കവും ഛർദ്ദിയും റിപ്പോർട്ട് ചെയ്യപ്പെട്ടവരുടെ വീടുകൾ, നഗരത്തിലെ ഭക്ഷണശാലകൾ, ആർ.ഒ പ്ലാന്റുകൾ എന്നിവിടങ്ങളിൽ നിന്നു പരിശോധനയ്ക്കായി ശേഖരിച്ച ജലസാമ്പിളുകളുടെ ഫലം ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജലത്തിൽ ബാക്ടീരിയുടെ തോത് അമിതമാണെങ്കിൽ ആരോഗ്യ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊജ്ജിതമാക്കും.
@ പാലിക്കണം പലതും
# വ്യക്തി ശുചിത്വം
# കഴിയുന്നതും വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുക
# പൂപ്പൽ ബാധിച്ച ഭക്ഷ്യ വസ്തുക്കൾ കഴിക്കരുത്
# പാതിവെന്ത ഇറച്ചി, മുട്ട എന്നിവ ഉപയോഗിച്ചുള്ള ഭക്ഷ്യ വസ്തുക്കൾ ഒഴിവാക്കണം
# പാകം ചെയ്യാത്ത ഭക്ഷ്യവസ്തുക്കൾ തയ്യാറാക്കാൻ തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുക
# വയറിളക്കം, പനി ഉണ്ടെങ്കിൽ പാചക ജോലിയിൽ നിന്നു വിട്ടു നിൽക്കണം
# റഫ്രിജറേറ്റർ ഇടയിക്കിടെ വൃത്തിയാക്കണം
# റഫ്രിജറേറ്ററിൽ കൃത്യമായ താപനില ഉറപ്പാക്കണം
# കുടിവെള്ള സ്രോതസുകൾ കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യണം
# ഈച്ചശല്യം ഒഴിവാക്കണം
ആർ.ഒ പ്ലാന്റുകളിൽ നിന്നു വാങ്ങുന്ന ജലമായാലും തിളപ്പിച്ചാറ്റിയ ശേഷം മാത്രമേ കുടിക്കാവൂ. നിർബന്ധമായും വ്യക്തിശുചിത്വം പാലിക്കണം
ഡോ. ജമുന വർഗീസ്, ജില്ലാ മെഡിക്കൽ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |